
തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂർ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ജീവൻ പൊലിഞ്ഞ ശുചീകരണ തൊഴിലാളി ജോയിയുടെ അമ്മ മെൽഹിക്ക് വീടൊരുങ്ങി. മെല്‍ഹിക്കായി കോര്‍പ്പറേഷന്‍ ഒരുക്കിയ പുതിയ വീടിന്റെ ഗൃഹപ്രവേശം ഇന്ന് നടക്കും.
മാരായമുട്ടം കോണത്തുവിളാകത്താണ് പത്ത് ലക്ഷം ചെലവിട്ട് വീട് നിർമിച്ചത്. വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രി എം ബി രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. ജില്ലാ പഞ്ചായത്താണ് സ്ഥലം കണ്ടെത്തിയത്.
ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി വീട്ടിലായിരുന്നു മെല്‍ഹിയുടെയും ജോയിയുടെയും വാസം. ഒരാൾക്ക് നടന്നു ചെല്ലാന്‍ പോലും കഴിയാത്ത വീട്ടിലേക്ക് ജോയിയുടെ മൃതദേഹം പോലും അവസാനമായി കൊണ്ടുപോകാൻ പ്രയാസമായിരുന്നു.
ജോയി മരിച്ചതോടെ അമ്മ ഒറ്റയ്ക്കായി. ഇതോടെ അമ്മയെ പുനരധിവസിപ്പിക്കുമെന്ന് കോര്‍പ്പറേഷനും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ജൂലൈ 12നാണ് ആമയിഴഞ്ചാൻ തോട്ടിൽ ജോയിയെ കാണാതായത്. മൂന്ന് ദിവസത്തെ തെരച്ചിലിനൊടുവില്‍ കാണാതായ സ്ഥലത്തുനിന്ന് ഒരുകിലോമീറ്ററിനപ്പുറത്തു നിന്നാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.







