
തിരുവനന്തപുരം: നവംബർ ഒന്നിന് അതിദാരിദ്ര മുക്ത കേരളം പ്രഖ്യാപിച്ച ഇടതുപക്ഷ സർക്കാർ സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ ആധികാരിക പഠന റിപ്പോർട്ട് പുറത്തുവിടണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. സംസ്ഥാന മന്ത്രി തന്നെ കേരളത്തിലെ അതിദരിദ്രരുടെ എണ്ണം 5,91,194 ആണെന്ന് രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രം നടന്ന നിയമസഭ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഇത് മറച്ചുവെച്ചുകൊണ്ട് കേരളത്തിൽ ഇപ്പോൾ 64,006 അതി ദരിദ്രർ മാത്രമാണുള്ളതെന്ന യുക്തിരഹിതമായ കണക്കാണ് സംസ്ഥാന സർക്കാർ ജനങ്ങളോട് പങ്കുവയ്ക്കുന്നത്. ഈ കണക്ക് രൂപപ്പെടുത്തിയതിന്റെ മാനദണ്ഡം വിശദീകരിക്കാൻ സർക്കാർ തയ്യാറാകണം.
5,91,000 -ലധികം ജനങ്ങളാണ് കേരളത്തിലെ മഞ്ഞ റേഷൻ കാർഡിന് അർഹരായ അന്ത്യോദയ, അന്ന യോജന വിഭാഗത്തിൽ ഉൾപ്പെടുന്നത്. ആദിവാസി മേഖലയിൽ 1,16,000 – ലധികം വരുന്ന ജനവിഭാഗം അതിദാരിദ്ര അവസ്ഥയിൽ നിന്ന് മുക്തമാകുന്നത് എങ്ങനെയെന്ന് സർക്കാർ വ്യക്തമാക്കണം.
2020-ലെ കണക്ക് പ്രകാരം ലൈഫ് മിഷനിൽ അപേക്ഷ നൽകിയ 3.46 ലക്ഷത്തോളം കുടുംബങ്ങൾക്ക് ഇതുവരെയും വീട് ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ വലിയ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന നിരവധി ജനവിഭാഗങ്ങൾ കേരളത്തിൽ നിലനിൽക്കുന്നുണ്ട്. ഇവരുടെ ജീവിതാവസ്ഥയിൽ പുരോഗതി ഉണ്ടാക്കാൻ കഴിയാതെ അതിദരിദ്ര മുക്തമാണ് കേരളം എന്ന പ്രഖ്യാപനം തികച്ചും വസ്തുതാ വിരുദ്ധമാണ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് നടത്തുന്ന ഇത്തരം വ്യാജ പ്രഖ്യാപനങ്ങൾ ജനങ്ങളെ കബളിപ്പിക്കലാണെന്ന് റസാഖ് പാലേരി പറഞ്ഞു.







