
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവത്തിൽ കുറ്റം സമ്മതിച്ച് പ്രതി. പത്തൊൻപത്കാരിയെ തള്ളിയിട്ടത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയാണെന്നാണ് എഫ് ഐ ആറിൽ പറയുന്നത്.
ട്രെയിനിൻ്റെ വാതിൽക്കൽ നിന്നും പെൺകുട്ടി മാറിയില്ലെന്നും ഇതിൻ്റെ ദേഷ്യത്തിൽ ചവിട്ടിയിട്ടുവെന്നുമാണ് പ്രതി സുരേഷിന്റെ മൊഴി. ഇന്നലെയായിരുന്നു ട്രെയിനിൽ മദ്യപിച്ചെത്തിയ സുരേഷ് പെൺകുട്ടിയെ തള്ളിയിട്ടത്.
പരുക്കേറ്റ തിരുവനന്തപുരം സ്വദേശിനിയായ ശ്രീകുട്ടി സുഹൃത്തുമൊത്ത് കേരള എക്സപ്രസ്സിലെ SLR കോച്ചിൽ വാതിൽ ഭാഗത്ത് നിന്ന് യാത്രചെയ്യുകയായിരുന്നു. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ശുചിമുറിയിലേക്ക് പോയ സമയത്താണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമമുണ്ടായത്.
രാത്രി 8 മണിയോടുകൂടി ഡി കോച്ചിൽ യാത്ര ചെയ്തു വന്ന പ്രതി വാതിൽ ഭാഗത്ത് എത്തിയ സമയം പെൺകുട്ടി മാറികൊടുത്തില്ല. ഇതേ തുടർന്നാണ് ഇയാൾ പെൺകുട്ടിയെ തള്ളിയിട്ടത്. ശ്രീകുട്ടിയുടെ നടുവിന് ചവിട്ടി പുറത്തേക്ക് തള്ളിയിടുകയായിരുന്നു.
സംഭവത്തില്‍ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. റെയില്‍വേ പൊലീസാണ് പ്രതി സുരേഷ് കുമാറിനെതിരെ കേസെടുത്തത്. റെയില്‍വേ ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തും.







