
തിരുവനന്തപുരം: കേരള സംസ്ഥാന ചലചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളാണ് പ്രഖ്യാപിച്ചത്. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച നടിയായി ഷംല ഹാസയെ തെരഞ്ഞെടുത്തു. ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനമാണ് ഷംലയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. നടന്ന സംഭവം എന്ന ചിത്രത്തിലെ പ്രകടനത്തിന് ലിജോമോൾ സ്വഭാവനടിയായി. സൗബിന്‍(മഞ്ഞുമ്മല്‍ ബോയ്സ്), സിദ്ധാര്‍ത്ഥ് ഭരതന്‍(ഭ്രമയുഗം) എന്നിവരാണ് സ്വഭാവ നടന്മാര്‍.
ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് ആണ് മികച്ച ചിത്രം. 10 അവാര്‍ഡുകളാണ് മഞ്ഞുമ്മല്‍ ബോയ്സിന് ലഭിച്ചത്. മികച്ച സംവിധായകൻ, മികച്ച സ്വഭാവനടൻ , മികച്ച ഛായാഗ്രാഹകൻ, മികച്ച ഗാനരചയിതാവ്, മികച്ച കലാസംവിധായകൻ, മികച്ച ശബ്ദമിശ്രണം, മികച്ച ശബ്ദരൂപകൽപന, മികച്ച പ്രോസസിങ് ലാബ് എന്നിവയും മഞ്ഞുമ്മലിന് ലഭിച്ചു.
ജ്യോതിര്‍മയി(ബൊഗൈൻവില്ല), ദര്‍ശന രാജേന്ദ്രന്‍(പാരഡൈസ്), ടൊവിനോ(എആര്‍എം), ആസിഫ് അലി(കിഷ്കിന്ധ കാണ്ഡം) എന്നിവര്‍ക്ക് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു.
സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് അവാർഡുകൾ നിർണയിച്ചത്.







