
ഡല്‍ഹി: തെരുവുനായ വിഷയത്തില്‍ കടുപ്പിച്ച് സുപ്രീം കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡ്, സ്‌പോർട് കോംപ്ലക്‌സുകൾ, റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പടെയുള്ള പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കണം. ഇവയെ ഷെൽട്ടറുകളിലേക്ക് മാറ്റണമെന്നുമാണ് ഉത്തരവ്. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ നടപടി എടുക്കണമെന്ന് കോടതി നിർദേശം നൽകി.
എട്ട് ആഴ്ചയ്ക്കുള്ളിൽ ഉത്തരവ് നടപ്പാക്കണമെന്നും കർശന നിർദേശമുണ്ട്. റോഡുകളിൽ നിന്നും പൊതുയിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്നും നിരീക്ഷണത്തിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കി. വിദ്യാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും സുരക്ഷിതമാക്കണമെന്നും സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പിടികൂടുന്ന തെരുവ് നായകളെ വന്ധ്യംകരണത്തിന് ശേഷം ഷെൽട്ടറിലേക്ക് മാറ്റണം. എവിടെ നിന്നാണോ തെരുവ് നായകളെ പിടികൂടുന്നത് അവിടെ തുറന്നു വിടരുത് തുടങ്ങിയ നിർദേശങ്ങളും കോടതി മുന്നോട്ട് വെച്ചു. ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് നിര്‍ദേശം. ഇതിന് സർക്കാരുകളും ദേശീയപാത അതോറിറ്റികളും നടപടി സ്വീകരിക്കണം.
ജസ്റ്റിസ്മാരായ വിക്രംനാഥ്, സന്ദീപ് മെഹ്ത , എൻ.വി. അൻജാരിയ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചിന്‍റേതാണ് വിധി. ഡൽഹിയിൽ ഉൾപ്പെടെ തെരുവുനായ്ക്കളുടെ ആക്രമണം മൂലം നിരവധി പേർക്ക് പരുക്കേൽക്കുന്ന സാഹചര്യത്തിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് വിധി.







