
ഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ 10 പേർ മരിച്ചതായി സ്ഥിരീകരണം. 26 പേർക്ക്. അതിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നുമാണ് വിവരം. ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് സ്ഫോടനം ഉണ്ടായത്. വൈകീട്ട് 6.55ഓടെയായിരുന്നു സ്‌ഫോടനം.
ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന്റെ അടുത്തായാണ് സ്ഫോടനം ഉണ്ടായത്. ജനത്തിരക്കുള്ള മേഖലയിൽ നിർത്തിയിട്ട മാരുതി ഈക്കോ വാൻ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു. രണ്ടു കാറുകള്‍ പൊട്ടിത്തെറിച്ചെന്നാണ് സൂചന. മാരുതി ഈക്കോ വാനിനാണ് ആദ്യം സ്‌ഫോടനമുണ്ടായതെന്നും തുടർന്ന് മറ്റ് വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നുവെന്നാണ് വിവരം.
സംഭവത്തെ തുടർന്ന് ഡൽഹിയിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. അയല്‍സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പരിക്കേറ്റവരെ ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഭീകരാക്രമണമാണോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. അതീവ സുരക്ഷാ മേഖലയിലാണ് സ്ഫോടനം ഉണ്ടായത്. ആദ്യം സിഎൻജി വാഹനം പൊട്ടിത്തെറിച്ചതായാണ് നിഗമനത്തിലെത്തിയത്. എന്നാൽ, പിന്നീട് ആക്രമണം ആണോയെന്ന സംശയത്തിലാണ് അധികൃതർ.
അഞ്ച് ഫയർ എൻജിനുകൾ എത്തിച്ചേർന്നാണ് തീയണച്ചത്. ഡൽഹി പൊലീസിന്‍റെ സ്പെഷ്യല്‍ സെല്ലും എൻഎസ്ജി ബോംബ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഫോടനത്തിന് പിന്നിൽ എന്താണ് കാരണമെന്ന് വ്യക്തമല്ല.







