
ഡൽഹി: ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ നിർണായക കണ്ടെത്തൽ. സ്ഫോടനം നടത്തിയ കാറിൽ 70 കിലോ സ്ഫോടക വസ്തു ഉണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ശക്തമായ സ്‌ഫോടക വസ്തുക്കളില്‍ ഒന്നായ പെന്റാ എറിത്രിറ്റോള്‍ ടെട്രാനൈട്രേറ്റ് (PETN) അടക്കം കാറില്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്.
അമോണിയം നൈട്രേറ്റിൻ്റെ സാന്നിധ്യമാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. നിറമില്ലാത്ത, പരല്‍ രൂപത്തിലുള്ള ഇവ പരിശോധനയില്‍ കണ്ടെത്തുക എളുപ്പമല്ല.അതുകൊണ്ടുതന്നെ വിശദമായ പരിശോധന നടത്തണമെന്നാണ് അന്വേഷണ സംഘം പറയുന്നത്.
സ്‌ഫോടനം നടത്തിയത് ഡിറ്റിനേറ്ററോ, ടൈമറോ ഉപയോഗിച്ച് എന്നാണ് സൂചന.
തീ കെടുത്താന്‍ വെള്ളം ഉപയോഗിച്ചത് രാസ പരിശോധനയ്ക്ക് വെല്ലുവിളിയാകുന്നുവെന്ന വിവരവും പുറത്ത് വരുന്നുണ്ട്. സ്‌ഫോടന സ്ഥലത്ത് വീണ്ടും പരിശോധന നടത്തും. 40 എക്‌സിബിറ്റുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പരിശോധനയില്‍ രണ്ട് വെടിയുണ്ടകള്‍ കണ്ടെത്തി.
മാത്രമല്ല സ്ഫോടനം നടത്തിയ ഉമർ പതിനൊന്ന് മണിക്കൂർ ഡൽഹിയിൽ ഉണ്ടായിരുന്നു. ഉമര്‍ മുഹമ്മദ് ആണ് വൈറ്റ് കോളര്‍ ഭീകര സംഘത്തിന്റെ നേതാവെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. കൂടാതെ സാധാരണയുള്ള ചാവേറാക്രമണത്തിന്റെ സ്വഭാവത്തിലല്ല സ്‌ഫോടനം നടന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. പരിഭ്രാന്തിയില്‍ സ്‌ഫോടനം നടത്തിയെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.







