
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹ മോചനക്കേസിൽ ഒത്തുതീർപ്പിനായി പണം തട്ടിയ കേസിൽ അഭിഭാഷകയും സുഹൃത്തും അറസ്റ്റിൽ. 40 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. നെടുമങ്ങാട് സ്വദേശികളായ അഡ്വ.യു.സുലേഖ (57), വി.അരുൺ ദേവ് (52) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
തമിഴ്‌നാട്ടിൽ നിന്നാണ് നെടുമങ്ങാട് പോലീസിന്റെ അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്. പണം കൈപ്പറ്റിയ അഡ്വ. സുലൈഖയുടെ ഭർത്താവ് ഒളിവിലാണ്.സുലൈഖയെ ഒളിവിൽ താമസിക്കാൻ സഹായിച്ചതിനാണ് അരുൺ പിടിയിലായത്.
വിവാഹമോചനവുമായി ബന്ധപ്പെട്ട കുടുംബകോടതി മധ്യസ്ഥ നടപടിക്കിടെ, പരാതിക്കാരനായ നെടുമങ്ങാട് ഐക്കരവിളാകം സ്വദേശി നൽകിയ 40 ലക്ഷം രൂപ എതിർകക്ഷിക്ക് കൈമാറാതെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചെന്നാണ് കേസ്. 2025 ജൂലായിലാണ് സംഭവം. അഭിഭാഷകയുടെ ഭർത്താവിന്റെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. പ്രൊഫഷണൽ അച്ചടക്കം ലംഘിച്ചതിനെ തുടർന്ന് അഭിഭാഷക നിയമം 1961 പ്രകാരം എതിർകക്ഷി സുലേഖയ്ക്കെതിരെ കേരള ബാർ കൗൺസിലിൽ പരാതി നൽകിയിട്ടുണ്ട്.







