
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറുവർഷം കൂടുമ്പോൾ നടക്കുന്ന മുറജപം ആരംഭിച്ചു. ഇന്ന് പുലർച്ചെ തന്ത്രി തരണല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ഗണപതിഹോമത്തോടുകൂടിയാണ് ആരംഭിച്ചത്. ക്ഷേത്ര ചെറുചുറ്റിനുള്ളിലും വേദജപം, സൂക്തജപം എന്നിവ വേദപണ്‌ഡിതന്മാർ ചാരായണം നടത്തി.
ശ്രീലകവും, ചെറുചുറ്റും വേദഘോഷങ്ങളാൽ മുഖരിതമായിരുന്നു. തന്ത്രിമാരായ ഗോവിന്ദൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ, പ്രദീപ് നമ്പൂതിരിപ്പാട് സജി നമ്പൂതിരിപ്പാട്, പത്മനാഭൻ നമ്പൂതിരിപ്പാട് എന്നിവർ സ്വാമിക്ക് പ്രത്യേക പുഷ്‌പജ്ഞാലിയും, നിവേദ്യവും അർപ്പിച്ചു. വലിയലങ്കാരവും, എല്ലാ ക്ഷേത്രനടയിൽ മാലകെട്ടി അലങ്കാരവും ഉണ്ടായിരുന്നു. കഴിഞ്ഞ് ജപക്കാർക്ക് യോഗത്തു പോറ്റിമാർ ദക്ഷിണ നൽകി.
രാവിലെ 07.30 ന് ക്ഷേത്രസ്ഥാനി മൂലംതിരുനാൾ രാമവർമ്മ, പൂയ്യംതിരുനാൾ ഗൗരി പാർവ്വതി ഭായി, അശ്വതിതിരുന്നാൾ ഗൗരി ലക്ഷ്മ്‌മി ബായി എന്നിവർ ക്ഷേത്രദർശനത്തിനായും, വേദജപങ്ങൾ ശ്രവിക്കാനായും വന്നിരുന്നു. ഈ ചടങ്ങുകൾക്ക് ക്ഷേത്രഭരണസമിതി അംഗം ആദിത്യവർമ്മ, അഡ്വഃവേലപ്പൻ നായർ, കരമന ജയൻ എന്നിവർ സന്നിഹിതരായിരുന്നു. ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസർ ബി.മഹേഷ് എല്ലാ ചടങ്ങുകൾക്കും നേതൃത്വം നല്കി.
വൈകുന്നേരം 04.00 മണിക്ക് ശ്രീപത്മനാഭ ഭക്തജനമണ്ഡലിയുടെയും, ഭക്തജനങ്ങളുടെയും പൊതു സഹസ്രനാമജപം ശീവേലിപ്പുരയിൽ നടന്നു.
രാത്രി 08.15 ന് ശ്രീകൃഷ്‌ണസ്വാമിയെയും ശ്രീപത്മനാഭസ്വാമിയെയും, നരസിംഹസ്വാമിയെയും, തിരുവമ്പാടി സിംഹാസനവാഹനത്തിൽ എഴുന്നള്ളിപ്പും ഉണ്ടായിരുന്നു. ശ്രീബലിക്ക് ക്ഷേത്രസ്ഥാനി മൂലംതിരുനാൾ രാമവർമ്മ അകമ്പടി സേവിച്ചു. ക്ഷേത്രത്തിന് ചുറ്റും മൺചിരാത് കൊണ്ടും വൈദ്യുതദീപാലങ്കാരം കൊണ്ടും ദീപപ്രഭയാർന്നിരുന്നു. ശ്രീബലിയുടെ പുറകിൽ വേദപണ്‌ഡിതന്മാരുടെ ‘ വേദാലാപനം ഉണ്ടായിരിന്നു. മുറജപത്തിൻ്റെ ആദ്യദിനം വളരെ ഭംഗിയായി സമാപിച്ചു







