
തിരുവനന്തപുരം: കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നടന്ന തട്ടിപ്പില്‍ നഷ്ടമായത് 66 ലക്ഷം രൂപ. ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറായി.
സ്ഥാപനത്തിലെ മൂന്ന് മുന്‍ ജീവനക്കാരികളും ഒരാളുടെ ഭര്‍ത്താവും കേസില്‍ പ്രതിയാണ്. ജീവനക്കാരികളായ വിനീത,ദിവ്യ, രാധാകുമാരി എന്നിവര്‍ പ്രതികൾ. വിനീതയുടെ ഭര്‍ത്താവ് ആദര്‍ശിനെയും പ്രതിചേര്‍ത്തു. ദിയകൃഷ്‌ണയുടെ ക്യൂആർ കോഡിന് പകരം ജീവനക്കാരികളുടെ ക്യുആർ കോഡുവഴി പണം തട്ടിയെടുക്കുകയായിരുന്നു.രണ്ടു വർഷം കൊണ്ടാണ് പണം തട്ടിയെടുത്തത്.
പ്രതികൾ ആഡംബര ജീവിതത്തിനാണ് പണം ഉപയോഗിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. തട്ടിയെടുത്ത പണം കൊണ്ട് സ്വര്‍ണവും വാഹനങ്ങളും വാങ്ങിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. വിശ്വാസ വഞ്ചന, മോഷണം എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തി.
കൃഷ്‌ണകുമാർ ജീവനക്കാരികളെ തട്ടികൊണ്ടുപോയെന്ന കേസിലും അന്വേഷണം അന്തിമഘട്ടത്തിലാണ്. ജീവനക്കാരികളാണ് കൃഷ്ണകുമാറിനെതിരെ എതിർ പരാതി നൽകിയത്. ജീവനക്കാരികളുടെ എതിര്‍പരാതിയില്‍ കഴമ്പില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.







