
തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിംഗ് വീണ്ടും കസ്റ്റഡിയിൽ. തിരുവനന്തപുരം റെയിൽവേ പൊലീസാണ് ബണ്ടി ചോറിനെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം റെയിൽവേ പൊലീസിന്റെ കരുതൽ തടങ്കലിലാണ് ബണ്ടി ചോറുള്ളത്.
അഭിഭാഷകനെ കാണാനെത്തിയതെന്നാണ് ബണ്ടിചോർ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. റെയിൽവേ എസ് പി ഷഹൻഷായുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരം റെയിൽവേ ഫ്ലാറ്റ്ഫോമിൽ കണ്ടെത്തിയതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്.
തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ അഭിഭാഷകനെ കണ്ട് വിശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാൾ പറയുന്ന ചില കാര്യങ്ങളിൽ വൈരുധ്യമുണ്ട്.ബണ്ടി ചോറിന്റെ കൈവശമുള്ളത് 100 രൂപയും ആളൂർ വക്കീലിൻ്റെ നമ്പറും മാത്രമാണ്.
മറ്റെന്തെലും ദുരൂഹത വിവിധ സ്ഥലങ്ങളിലായി നടത്തുന്ന യാത്രയിൽ ഉണ്ടോയെന്നറിയാനാണ് ചോദ്യം ചെയ്യൽ. ബണ്ടി ചോറിന്റെ മാനസിക നില പരിശോധിക്കാനും റെയിൽവേ പൊലീസ് തയ്യാറെടുക്കുകയാണ്. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചാകും പരിശോധന നടത്തുക.
ബണ്ടി ചോറിനെ കൊച്ചിയിൽ നിന്ന് കഴിഞ്ഞ ദിവസം റെയിൽവെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. സംശയാസ്പദമായി ഒന്നുമില്ലെന്നും അതിനാലാണ് വിട്ടയച്ചതെന്നുമാണ് എറണാകുളം സൗത്ത് റെയിൽവെ പൊലീസ് അറിയിച്ചത്.







