
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബസിനുള്ളിൽ വിദ്യാർഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ കണ്ടക്ടർക്ക് അഞ്ചു വർഷം തടവ്. കെഎസ്ആർടിസി ബസിനുള്ളിൽ വച്ച് സ്കൂളിലേക്ക് പോവുകയായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർഥിനിയോടാണ് കണ്ടക്ടർ അതിക്രമം കാണിച്ചത്.
വെമ്പായം വേറ്റിനാട് സ്വദേശി സത്യരാജിനെ(53) നെയാണ് തിരുവനന്തപുരം പോക്സോ കോടതി ജഡ്‌ജി എം.പി ഷിബു ശിക്ഷിച്ചത്. ഇയാൾക്ക് അഞ്ചു വർഷം തടവും 25,000 രൂപ പിഴയുമാണ് വിധിച്ചത്. 2023 ഓഗസ്റ്റ് മാസം നാലിനായിരുന്നു സംഭവം നടന്നത്.
ബസിൽ കയറിയ പതിനാലുകാരിയെ കണ്ടക്ടർ കടന്നു പിടിക്കുകയായിരുന്നു. തുടർന്ന് കരുതി മാറി നിന്ന കുട്ടിയുടെ ശരീരത്തിൽ ഇയാൾ വീണ്ടും സ്പർശിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഇക്കാര്യം കുട്ടി സ്കൂൾ അധികൃതരോട് പരാതിപ്പെടുകയുമായിരുന്നു. തുടർന്നാണ് പോലീസിൽ പരാതിപ്പെട്ടത്.







