
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്ര പരിസരത്തെ പൊട്ടിത്തെറിയിൽ രണ്ട് പേർക്ക് പരിക്ക്. ആറ്റുകാൽ ക്ഷേത്ര പരിസരത്തുള്ള ശുചിമുറി ബ്ലോക്കിന് സമീപമാണ് പൊട്ടിത്തെറി ഉണ്ടായത്. അറ്റകുറ്റപ്പണികളുടെ ഭാഗമായെത്തിയ ജോലിക്കാർക്കാണ് പരുക്കേറ്റത്.
ബുധനാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. ശുചിമുറി ബ്ലോക്കിന്‍റെ പിൻഭാഗത്തെ സെപ്റ്റിക് ടാങ്കിൽ നിന്നുമാണ് പൊട്ടിത്തെറിയുണ്ടായത്. കാലങ്ങളായി ഉപയോഗിക്കാതെ കിടന്ന ശുചിമുറികൾ അറ്റകുറ്റപ്പണി നടത്തി ക്ഷേത്രത്തിലെത്തുന്നവർക്ക് തുറന്ന് കൊടുക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തികളായിരുന്നു നടന്നുകൊണ്ടിരുന്നത്.
25 ശുചിമുറികൾ ഉണ്ടായിരുന്ന കെട്ടിടത്തിൽ വെൽഡിങ് ജോലികളായിരുന്നു നടന്നിരുന്നു. ഇതിനായി എത്തിയ തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
കാലങ്ങളായി ഉപയോഗിക്കാത്തതിനാൽ ശുചിമുറിയുടെ ടാങ്കിനുള്ളിൽ ഗ്യാസ് രൂപപ്പെട്ടിട്ടുണ്ടാകുമെന്നും കെട്ടിടത്തിന്‍റെ മുകളിൽ വെൽഡിങ് ജോലി ചെയ്തിരുന്ന സ്ഥലത്ത് നിന്നും തീപ്പൊരി ഇവിടേക്ക് വീണതാകാം അപകടകാരണമെന്നുമാണ് വിലയിരുത്തൽ.







