
തിരുവനന്തപുരം: 30ാമത് ഐ.എഫ്.എഫ്.കെയിലെ മല്‍സരവിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്‌സണ്‍ ആയി വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ മുഹമ്മദ് റസൂലോഫ് പ്രവര്‍ത്തിക്കും. കഴിഞ്ഞ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ നാല് പുരസ്‌കാരങ്ങള്‍ നേടിയ ‘ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ്’ ഉള്‍പ്പെടെ നാലു ചിത്രങ്ങളിലൂടെ എട്ട് പുരസ്‌കാരങ്ങള്‍ കാന്‍ മേളയില്‍നിന്ന് തന്നെ നേടിയ അപൂര്‍വം സംവിധായകരിലൊരാളാണ് റസൂലോഫ്.
ദി ട്വിലൈറ്റ് (2002), അയൺ ഐലൻഡ് (2005), ഗുഡ്‌ബൈ (2011) , മാനുസ്‌ക്രിപ്റ്റ്‌സ് ഡോണ്ട് ബേൺ (2013), എ മാൻ ഓഫ് ഇൻ്റഗ്രിറ്റി (2017), ദേർ ഈസ് നോ ഈവിൾ (2017) എന്നിവയുൾപ്പെടെ നിരവധി അവാർഡ് നേടിയ ചിത്രങ്ങൾക്ക് അദ്ദേഹം പ്രശസ്തനാണ്. അയൺ ഐലൻഡ് (2005), എന്ന ചിത്രത്തിന്, 2020 ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ അദ്ദേഹം ഗോൾഡൻ ബിയർ നേടി. റസൂലോഫിനെ 2025ല്‍ ലോകത്തെ ഏറ്റവും സ്വാധീനശക്തിയേറിയ 100 വ്യക്തികളിലൊരാളായി ടൈം മാഗസിന്‍ തെരഞ്ഞെടുത്തിട്ടുണ്ട്.
ഇറാനിയൻ ഗവൺമെന്റിന്റെ വിമർശകനായ റസൂലോഫ് മുൻചിത്രങ്ങളുടെ പേരിൽ രണ്ടുതവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2017-ൽ അദ്ദേഹത്തിന്റെ പാസ്പോർട്ടും ഇറാൻ റദ്ദാക്കിയിരുന്നു. ഇതുവരെ അഞ്ച് ഫീച്ചര്‍ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ഒന്നുപോലും ഇറാനില്‍ പ്രദര്‍ശിപ്പിക്കാനായിട്ടില്ല.
വിഖ്യാത സ്പാനിഷ് നടി ആന്‍ഗെലാ മോലിന, വിയറ്റ്‌നാമീസ് സംവിധായകനും എഴുത്തുകാരനുമായ ബുയി താക് ചുയന്‍, മലേഷ്യന്‍ സംവിധായകനായ എഡ്മണ്ട് ഇയോ, ബ്രിട്ടീഷ് ഇന്ത്യന്‍ സംവിധായിക സന്ധ്യ സൂരി എന്നിവരാണ് അന്താരാഷ്ട്ര മല്‍സരവിഭാഗത്തിലെ മറ്റ് അംഗങ്ങള്‍.
തമിഴ് സംവിധായകന്‍ കെ.ഹരിഹരനാണ് കെ.ആര്‍. മോഹനന്‍ അവാര്‍ഡിന്റെ ജൂറി ചെയര്‍പേഴ്‌സണ്‍. ചലച്ചിത്രനിരൂപകയും വിവര്‍ത്തകയുമായ ലതിക പഡ്‌ഗോന്‍കര്‍, നടിയും എഴുത്തുകാരിയുമായ സജിത മഠത്തില്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.
സംവിധായകനും എഡിറ്ററും സൗണ്ട് എഞ്ചിനിയറുമായ ഉപാലി ഗാംലത്, സംവിധായികയും നിര്‍മ്മാതാവുമായ സുപ്രിയ സൂരി, ചലച്ചിത്രനിരൂപകയും സാംസ്‌കാരിക വിമര്‍ശകയുമായ ഇഷിത സെന്‍ഗുപ്ത എന്നിവരാണ് നെറ്റ് പാക് ജൂറി അംഗങ്ങള്‍.
എഴുത്തുകാരനും പ്രസാധകനും ഫിലിം പ്രോഗ്രാമറുമായ ക്രിസ്റ്റഫര്‍ സ്‌മോള്‍, ഫിലിം, ടി.വി, പോപ് കള്‍ച്ചര്‍ നിരൂപകയും പ്രക്ഷേപകയുമായ അശാന്തി ഓംകാര്‍, ചലച്ചിത്രനിരൂപകയും കവിയും വിവര്‍ത്തകയുമായ അപരാജിത പൂജാരി എന്നിവരാണ് ഫിപ്രസ്‌കി ജൂറി അംഗങ്ങള്‍.







