
തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ശ്യാമിലിയെ മര്‍ദ്ദിച്ച കേസിൽ ബെയ്ലിന്‍ ദാസിനെതിരെയാണ് വഞ്ചിയൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ, തടഞ്ഞു വെക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ജൂനിയർ അഭിഭാഷകരുടെ തര്‍ക്കത്തിനിടെയാണ് മർദനമുണ്ടായത്. അടുത്ത മാസം 23 ന് കുറ്റപത്രം വായിച്ച് കേള്‍പ്പിക്കും. മെയ് 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വഞ്ചിയൂർ കോടതിയിൽ വച്ചാണ് സംഭവം നടന്നത്.
വാക്കുതർക്കത്തെ തുടർന്ന് അഭിഭാഷകൻ മോപ് സ്റ്റിക് കൊണ്ട് മർദ്ദിച്ചുവെന്നാണ് ജൂനിയർ അഭിഭാഷക ശ്യാമിലിയുടെ ആരോപണം. ശ്യാമിലിയെ മുഖത്തടിച്ച് നിലത്തുവീഴ്ത്തുകയും എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ വീണ്ടും മുഖത്തടിക്കുകയും ചെയ്തുവെന്നാണ് യുവതി പരാതി നൽകിയത്. അഭിഭാഷകൻ ഇതിന് മുൻപും തന്നെ മർദ്ദിച്ചിരുന്നുവെന്ന് അഭിഭാഷക പറഞ്ഞു.







