
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പാലോട് – പ്ലാവറ സ്വദേശിനി രാജിയാണ് (47) മരിച്ചത്.
ഇന്നലെ രാത്രി 12 മണിയോടെയാണ് രാജിയുടെ മരണം സ്ഥിതീകരിച്ചത്. ചികിത്സയിൽ കഴിഞ്ഞിരുന്ന സിമി സന്തോഷ് ഇന്നലെ പുലർച്ചെയാണ് മരിച്ചത്. അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്ന അഴീക്കോട് സ്വദേശി നവാസ് ശനിയാഴ്ച്ച രാത്രി മരിച്ചിരുന്നു.
അപകടത്തിൽ ഇവർക്ക് മൂന്ന് പേർക്കുമായിരുന്നു പരിക്കേറ്റിരുന്നത്. മൂന്ന് പേർക്കും ഗുരുതരമായി പൊള്ളലേക്കുകയും ചെയ്തിരുന്നു. എല്ലാവരും തിരുവനന്തപുരം മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഡിസംബർ 14 നാണ് അപകടം നടന്നത്. നെടുമങ്ങാട് അഴീക്കോടുള്ള ഒറേസാ ഹോട്ടലിലാണ് അപകടം നടന്നത്. രാവിലെ ചായ ഉണ്ടാക്കാനായി ഗ്യാസ് കത്തിച്ചപ്പോഴായിരുന്നു അപകടം. ഗ്യാസ് ലീക്ക് ആയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.







