
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. നാലുവയസുകാരനായ ഗില്‍ദറിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാകും പോസ്റ്റുമോർട്ടം നടക്കുക.
കഴക്കൂട്ടത്തെ ലോഡ്ജിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി മുന്നി ബീഗത്തിന്‍റെ മകൻ ഗിൽദാറാണ് മരിച്ചത്. നാല് വയസായിരുന്നു പ്രായം. ഗില്‍ദറിന്റെ അമ്മ മുന്നിയെയും സുഹൃത്ത് തന്‍ബീര്‍ ആലത്തിനെയും പൊലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. തങ്ങള്‍ക്ക് ഇതില്‍ പങ്കില്ലെന്നാണ് ഇരുവരും പൊലീസിനെ അറിയിച്ചത്.
ഇന്നലെ വൈകീട്ട് ആറുമണിയോടെ കുഞ്ഞിനെ മുന്നി ബീഗം കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഭക്ഷണം കഴിച്ച് ഉറങ്ങിയ കുഞ്ഞ് ഉണര്‍ന്നില്ലെന്നായിരുന്നു അമ്മ ആശുപത്രി അധികൃതരോട് പറഞ്ഞത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ കുഞ്ഞിന് ജീവനില്ലായിരുന്നു.
എന്നാല്‍ കുഞ്ഞിന്റെ കഴുത്തിലെ പാട് കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. കയറോ തുണിയോ കൊണ്ട് മുറുക്കിയതാണ് പാടുകൾ എന്നാണ് പ്രാഥമിക നിഗമനം. തുടർന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.







