
തിരുവനന്തപുരം: ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ. ഭാവിയിലേക്ക് നമ്മളെ നയിക്കാൻ ശ്രീനാരായണ ഗുരുദേവൻ മുന്നിൽ നിന്നുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു. 93 -ാം ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
ശിവഗിരി വെറുമൊരു പ്രദേശമല്ല, ഇതൊരു ആശയമാണ്. ഇത് വെറും കാൽനട യാത്രയല്ല, ഇത് മനസ്സിൻ്റെ യാത്രയാണ്, ഹൃദയത്തിന്റെ യാത്രയാണ്. ശ്രീനാരായണ ഗുരു ഈ തീർഥാടനം വിഭാവനം ചെയ്തപ്പോൾ, അദ്ദേഹം ആചാരങ്ങൾ മാത്രമല്ല വിഭാവനം ചെയ്തത്. അദ്ദേഹം പാരമ്പര്യം മാത്രമല്ല വിഭാവനം ചെയ്തത്. അദ്ദേഹം ലക്ഷ്യമിട്ടത് ജനങ്ങളുടെ ഉണർവാണെന്നും അദ്ദേഹം പറഞ്ഞു.
ലളിതവും എന്നാൽ ശക്തവുമായ സത്യമാണ് ഈ തീർഥാടനം നമ്മെ പഠിപ്പിക്കുന്നത്. ശിവഗിരി തീർഥാടനം തന്നെ ഈ ഐക്യത്തിന്റെ ജീവസ്സുറ്റ ഉദാഹരണമാണ്. ജാതിയോ സമുദായമോ പശ്ചാത്തലമോ നോക്കാതെ ആയിരക്കണക്കിന് ഭക്തർ എല്ലാ വർഷവും ഇവിടെ ഒത്തുചേരുന്നു. യുക്തിയും കരുണയും നയിക്കുന്ന വിശ്വാസം, സാമൂഹിക ഐക്യത്തിന്റെയും കൂട്ടായ വളർച്ചയുടെയും ശക്തിയായി മാറുമെന്ന്ഇ ത് നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഗവർണ്ണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ശശിതരൂർ എംപി അടക്കമുള്ളവർ പങ്കെടുത്തു. രാവിലെ ശിവഗിരി മഠം പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തിയതോടെയാണ് ഈവർഷത്തെ ആഘോഷത്തിന് തുടക്കമായത്.







