
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗീകാതിക്രമ കേസിൽ അതിജീവിതയെ ഹൈക്കോടതി കക്ഷി ചേര്‍ത്തു. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കക്ഷി ചേരാനുള്ള അതിജീവിതയുടെ അപേക്ഷ ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
മറുപടി സത്യവാങ്മൂലം നല്‍കാന്‍ അതിജീവിതയ്ക്ക് കോടതി രണ്ടാഴ്ച സമയം നല്‍കി. മൂൻകൂർ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് തന്‍റെ ഭാഗം കൂടി കേൾക്കണമെന്നും കോടതിയോട് നേരിട്ടായി ചില കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്നും പരാതിക്കാരി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
വിശദമായ സത്യവാങ്മൂലം നൽകാൻ നിർദ്ദേശിച്ച കോടതി രാഹുലിന്‍റെ അറസ്റ്റ് തടഞ്ഞ നടപടി ഈമാസം 21 വരെ നീട്ടി. തിരുവനന്തപുരത്ത് താമസിക്കുന്ന യുവതിയെ ബലാത്സംഗം ചെയതെന്നും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നുമുള്ള കേസിലാണ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ എ ഹൈക്കോടതിയെ സമീപിച്ചത്.







