
തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ബിജെപി നേതാവ് ജി കൃഷ്ണകുമാർ. വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസന പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം വഴിമുട്ടി നില്‍ക്കുകയാണെന്ന് ജി കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടുന്നു.
അവഗണനയ്ക്കെതിരെ ജനശബ്ദം ഉയരണമെന്നും താൻ കൂടെയുണ്ടാകുമെന്നാണ് കൃഷ്ണകുമാർ പറയുന്നത്. ഈ പദ്ധതിയുടെ പേരിൽ കുടിയിറക്കപ്പെട്ടവരെയും വ്യാപാരം നഷ്ടപ്പെട്ടവരെയും ചതിക്കുന്ന കാഴ്ച്ചയാണ് ഇന്ന് കാണുന്നതെന്നും കൃഷ്ണകുമാർ തന്റെ ഫേസ്ബുക്ക് വിഡിയോയിൽ പറയുന്നു.
വട്ടിയൂര്‍ക്കാവ് ജംഗ്ഷനും പരിസരത്തെ പ്രധാനപ്പെട്ട മൂന്ന് റോഡുകളും അന്താരാഷ്‌ട്ര നിലവാരത്തില്‍ വികസിപ്പിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. വട്ടിയൂർക്കാവിലെ ഗതാഗതക്കുരുക്കഴിയാൻ ഏറെ ഘോഷിച്ച് കൊണ്ടുവന്ന ജംഗ്ഷൻ വികസന പദ്ധതി ഭരണകൂടത്തിന്‍റെ അട്ടിമറികൊണ്ട് എങ്ങുമെത്തിയില്ലെന്ന് കൃഷ്ണകുമാർ ആരോപിച്ചു.
വികസനത്തിനായി ബജറ്റിൽ കിഫ്‌ബി വഴി 800 കോടി രൂപയുടെ ഭരണാനുമതിയുമുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ ഭൂമി ഏറ്റെടുത്ത് നിർമാണം തുടങ്ങുമെന്നാണ് വട്ടിയൂർക്കാവ് എംഎൽഎ നൽകിയ വാഗ്‌ദാനം. കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയെങ്കിലും അര്‍ഹമായ നഷ്ടപരിഹാരമോ പകരം സംവിധാനമോ ഒരുക്കാതെ വ്യാപാരികളെ വഴിയാധാരമാക്കി. 100 കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു.
വി.കെ പ്രശാന്ത് ഏഴരക്കൊല്ലം ഭരിച്ചു. വികസനത്തിന്‍റെ പേരിൽ കുടിയിറക്കപ്പെട്ടവരെ എംഎൽഎ ചതിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇനിയും ജനങ്ങളെ വിഢികളാക്കരുത്. അടുത്ത തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വലിയ പരാജയം നേകിടുമെന്ന് കൃഷ്ണകുമാർ പറയുന്നു







