
തിരുവനന്തപുരം: : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വേണുവിൻ്റെ മരണത്തിൽ സർക്കാരിനെതിരെ ആരോപണവുമായി വേണുവിന്റെ കുടുംബം. വേണുവിൻ്റെ മരണത്തിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടും വരെ നിയമ പോരാട്ടം തുടരുമെന്ന് ഭാര്യ സിന്ധു മാധ്യമങ്ങളോട് പറഞ്ഞു.
വീഴ്ച ഉണ്ടായി എന്ന് പറഞ്ഞിട്ടും ഒരു ജീവനക്കാർക്ക് എതിരെയും നടപടിയ്ക്ക് ശിപാർശ ഇല്ലെന്ന് വേണുവിന്റെ ഭാര്യ സിന്ധു പറഞ്ഞു. മെഡിക്കൽ കോളേജ് അടക്കം വേണുവിനെ ചികിത്സിച്ച മൂന്ന് ആരോഗ്യ കേന്ദ്രങ്ങൾക്ക് വീഴ്ച പറ്റിയെന്നാണ് ആരോഗ്യ വകുപ്പിൻ്റെ റിപ്പോർട്ട്. എന്നാൽ ഇതിൽ ആര്‍ക്കെതിരെയും നടപടിക്ക് ശുപാർശയില്ലാത്തത് അംഗീകരിക്കാനില്ല.
വീഴ്ച ബോധ്യപ്പെട്ടിട്ടും ഒരാൾ പോലും വിളിച്ചില്ല. എന്തിന് സർക്കാർ ആശുപത്രിയിൽ കൊണ്ടുപോയി എന്നാണ് പരാതി അന്വേഷിക്കാൻ എത്തിയ പട്ടികജാതി കമ്മീഷൻ അംഗം ചോദിച്ചതെന്ന് സിന്ധു പറഞ്ഞു. സർക്കാരിൻ്റെ ഭാഗത്ത് നിന്ന് നീതി കിട്ടിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും സിന്ധു വ്യക്തമാക്കി.







