
തിരുവനന്തപുരം: തിരുവനന്തപുരം കമലേശ്വരത്ത് ജീവനൊടുക്കിയ അമ്മയുടേയും മകളുടേയും ആത്മഹത്യാകുറിപ്പ് പുറത്ത്. അമ്മയും മകളും ജീവനൊടുക്കിയതിന് പിന്നിൽ കുടുംബ പ്രശ്നങ്ങളെന്ന് സൂചന. മകളുടെ ഭർത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ആത്മഹത്യാ കുറിപ്പിലുള്ളത്.
മകളുടെ വിവാഹബന്ധത്തിലുണ്ടായ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമാക്കുന്ന സന്ദേശം മരിക്കും മുമ്പ് ഇവർ ബന്ധുക്കൾക്ക് അയച്ചിരുന്നു. 25 ദിവസമാണ് മകളും മരുമകൻ ഉണ്ണികൃഷ്ണനും ഒന്നിച്ച് താമസിച്ചത്. ഉണ്ണികൃഷ്ണൻ ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചുവെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു.
തങ്ങൾ ആത്മഹത്യ ചെയ്യാൻ കാരണം മകളുടെ ഭർത്താവാണെന്നും കേവലം 25 ദിവസം കൂടെ താമസിച്ച് അവളെ അവൻ ഉപേക്ഷിച്ചെന്നും അപമാനഭാരം താങ്ങാനാവുന്നില്ലെന്നും സജിത ബന്ധുക്കൾക്ക് അയച്ച സന്ദേശത്തിലും പറയുന്നുണ്ട്. മകൾ കെഞ്ചി കരഞ്ഞിട്ടും അവന് വേണ്ട. പിരിയാൻ തക്ക കാരണം ഒന്നും ഇല്ല. എന്തൊക്കെയോ നിസാര കാരണങ്ങൾ. മടുത്തു മതിയായി.
ഈ സ്വത്തുക്കൾ എല്ലാം ഒരു പെണ്ണിന്റെ ശാപം വീണ സ്വത്തുക്കൾ ആണ്. ഉണ്ണിയും ഉണ്ണിയുടെ സഹോദരന്മാരും ഈ സ്വത്തുക്കൾ അനുഭവിക്കാൻ ഇടവരരുതെന്നും ആത്മഹത്യാ കുറിപ്പിൽ സജിതയും ഗ്രീമയും വിശദമാക്കുന്നത്.
ആറ് വർഷം മുൻപ് കല്യാണം കഴിച്ച ഗ്രീമയുടെ വിവാഹജീവിതത്തിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും ഇത് കുടുംബത്തെ വല്ലാതെ പ്രയാസത്തിലാക്കിയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
അയർലൻഡിൽ കോളേജ് അധ്യാപകനാണ് മരിച്ച ഗ്രീമ ഉണ്ണികൃഷ്ണൻ. 200ലധികം പവൻ സ്വർണവും വീടും സ്ഥലവും അടക്കമുള്ള സ്വത്തുക്കളും നൽകിയായിരുന്നു വിവാഹമെന്നും ബന്ധുക്കൾ പറഞ്ഞു.
കമലേശ്വരം ആര്യൻകുഴിക്ക് സമീപം ശാന്തിഗാർഡൻസിൽ പരേതനായ രാജീവിന്റെ ഭാര്യ എസ് എൽ സജിത(54), മകൾ ഗ്രീമ എസ് രാജ്(30) എന്നിവരെയാണ് ബുധനാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. സയനൈഡ് കഴിച്ചാണ് ഇവർ ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക വിവരം. മൃതദേഹത്തിന് സമീപത്തുനിന്നും സയനൈഡ് കഴിക്കാനുപയോഗിച്ചതെന്ന് കരുതുന്ന ഗ്ലാസും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു.







