
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് മർദിച്ചു കൊലപ്പെടുത്തി. വിട്ടിയം സ്വദേശി വിദ്യാ ചന്ദ്രൻ (26) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യയുടെ ഒപ്പം താമസിച്ചിരുന്ന രതീഷിനെ വിളപ്പിൽശാല പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യയുടെ രണ്ടാം ഭർത്താവാണ് രതീഷ്.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വിളപ്പിൽശാല ചിലപ്പാറ അരുവിപ്പുറത്താണ് സംഭവം. കഴിഞ്ഞ മൂന്നു വർഷമായി ഇരുവരും ഒരുമിച്ചായിരുന്നു താമസം. യുവതിയെ രതീഷ് മർദിക്കുന്നത് പതിവായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സ്ഥിരം മദ്യപാനിയായിരുന്ന രതീഷിന് വിദ്യയുടെ മറ്റ് സൗഹൃദങ്ങളെച്ചൊല്ലി സംശയമുണ്ടായിരുന്നുവെന്നും ഇതേച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പ്രാഥമിക വിവരം. രതീഷ് തന്നെയാണ് വിദ്യയെ കൊലപ്പെടുത്തിയ വിവരം സുഹൃത്തിനെ വിളിച്ച് അറിയിക്കുന്നത്. മദ്യലഹരിയിലായിരുന്നു കൊലപാതകം എന്നാണ് പൊലീസ് പറയുന്നത്.







