
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യനീക്കത്തിനായി എഐ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ജി – സ്‌പൈഡർ കനാൽ ക്ലീനിംഗ് റോബോട്ടിക് സംവിധാനം. ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിനിടയിൽ ജോയ് എന്ന തൊഴിലാളി മരിച്ച സാഹചര്യം ഒഴിവാക്കാൻ മനുഷ്യ ഇടപെടലില്ലാത്ത സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശുചിത്വ മേഖലയിൽ പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനമായ ജെൻ റോബോട്ടിക്‌സ് തിരുവനന്തപുരം നഗരസഭയ്ക്ക് വേണ്ടി പുതിയ സംവിധാനം വികസിപ്പിക്കുകയായിരുന്നു.
മാലിന്യമുക്ത നവകേരളത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ നവീന പദ്ധതിയെന്നും കനാൽ ക്ലീനിംഗ് റോബോട്ടിക് സംവിധാനം മറ്റു സ്ഥലങ്ങളിലും സ്ഥാപിക്കുന്നത് സർക്കാർ പരിഗണയിലാണ്. കൂടാതെ സംസ്ഥാനത്ത് സാനിറ്ററി മാലിന്യ സംസ്‌കരണത്തിനായി നാല് പുതിയ പ്ലാന്റുകളുടെ നിർമ്മാണം അടുത്താഴ്ച ആരംഭിക്കും. ആറ് മാസത്തിനുള്ളിൽ കേരളത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന മുഴുവൻ സാനിറ്ററി മാലിന്യങ്ങളും സംസ്‌കരിക്കാനുള്ള ശേഷി സംസ്ഥാനം കൈവരിക്കുകയാണ് ലക്ഷ്യം.







