
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തേതും ആറാമത്തേയും ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുന്നു. മാജിക് ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും പ്രായോഗിക ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.
ഇത്തവണത്തെ ബഡ്ജറ്റിൽ തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി അധികം വകയിരുത്തി. തൊഴിലുറപ്പ് പദ്ധതി കുറ്റമറ്റ നിലയിൽ കേരളം നടപ്പാക്കും. സംസ്ഥാനം അധിക തുക വകയിരുത്തുന്നുവെന്ന് കെഎൻ ബാലഗോപാൽ പറഞ്ഞു.
ആശ വർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും ഓണറോറിയം വർദ്ധിപ്പിക്കാനും സർക്കാർ തീരുമാനിച്ചു. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്നും ധനകാര്യ മന്ത്രി കുറ്റപ്പെടുത്തി. വർക്ക് നിയർ ഹോം പദ്ധതി 200 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും. ഓട്ടോ തൊഴിലാളികള്‍ക്ക് പരിസ്ഥിതി സൗഹൃദ ഓട്ടോകള്‍ വാങ്ങാൻ 40,000 രൂപയുടെ ധനസഹായം. ഓട്ടോ സ്റ്റാന്റുകളെ മൈക്രോ ഹബ്ബുകളാക്കുമെന്നും ഓട്ടോകൾ പരിസ്ഥിതി സൗഹൃദമാക്കുമെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്തുകളിൽ സ്ത്രീകളുടെ തൊഴിൽ പരിശീലനത്തിന് സ്കിൽ കേന്ദ്രങ്ങള്‍ ആരംഭിക്കാൻ 20 കോടി. സൗരോജം സംഭരിച്ച് വിതരണം ചെയ്യാൻ പഞ്ചായത്തുകളിൽ പ്രത്യേക പദ്ധതി. ബ്ലൂഎക്കോണമിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി. നഗരങ്ങളിൽ കേരള കലാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് 10 കോടി. സ്ത്രീ തൊഴിലാളികള്‍ക്ക് വിശ്രമിക്കാൻ ഹബ്ബുകള്‍.
ആർട്സ് ആന്റ് സയൻസ് കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കി. കാൻസർ, എയ്ഡ്സ് രോഗികളുടെ പ്രതിമാസ പെൻഷൻ 1000 രൂപ ഉയർത്തി. തദ്ദേശ സ്ഥാപനങ്ങൾക്ക് വായ്പയെടുക്കാൻ ബോർഡ്. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വർധിപ്പിക്കും.
മുൻ ജനപ്രതിനിധികളുടെ ക്ഷേമത്തിനായി ക്ഷേമ നിധി ആരംഭിക്കും. സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശിക പ്രശ്നം പരിഹരിക്കുമെന്ന് പ്രഖ്യാപനം.സ്കൂളുകളിലെ പാചകത്തൊഴിലാളികളുടെ പ്രതിദിന വേതനം 25 രൂപ കൂട്ടി തുടങ്ങിയവയാണ് ബഡ്ജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ.
കൂടാതെ അന്തരിച്ച മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന്റെ ഓര്‍മയ്ക്കായി വി എസ് സെന്റര്‍ സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ഇതിനായി 20 കോടി രൂപ മാറ്റിവെക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. എംസി റോഡ് വികസനത്തിന് കിഫ്ബിയിൽ നിന്ന് 5317 കോടി നീക്കിവച്ചു.
ലോഡ്ഷെഡ്ഡിംഗ് ഇല്ലാത്ത 10വർഷമാണ് കേരളത്തിൽ കടന്ന് പോയതെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. ഇടതുസർക്കാരിൻ്റെ അഭിമാന നേട്ടമാണിതെന്ന് ധനകാര്യ മന്ത്രി വ്യക്തമാക്കി. ഇക്കാലയളവിൽ 1551650 പുതിയ വൈദ്യുതി കണക്ഷനുകൾ നൽകിയെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി.







