
തിരുവനന്തപുരം: തിരുവനന്തപുരത്ത് മരക്കമ്പുകളും ടാർപോളിൻ ഷീറ്റും കൊണ്ട് നിർമിച്ച വീട് കത്തിനശിച്ചു. വിതുര പഞ്ചായത്തിലെ മണലി നെട്ടയം ഉന്നതിയിലെ സുമംഗലയുടെ വീടാണ് കത്തി നശിച്ചത്. ബുധനാഴ്ച പുലർച്ചയോടെയാണ് സംഭവം നടന്നത്. സുമംഗലയും പിതാവ് കൃഷ്ണൻകാണിയുമാണ് ഇവിടെ താമസിച്ചിരുന്നത്. ഒപ്പം താമസിച്ചിരുന്ന മലയടി സ്വദേശിയെ പ്രതിയാക്കി സുമംഗല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കാട്ടുകമ്പും ഈറ്റയിലയും ടാർപ്പോളിനും കൊണ്ട് നിർമ്മിച്ച വീടായിരുന്നു ഇത്. തീ പടർന്നത് കണ്ട് നാട്ടുകാർ എത്തിയെങ്കിലും വീട് പൂർണമായും കത്തിയിരുന്നു. വീടിനകത്ത് സൂക്ഷിച്ചിരുന്ന ഔദ്യോഗിക രേഖകളും പാത്രങ്ങളുമടക്കം സർവതും കത്തിനശിച്ചു.
സംഭവസമയത്ത് അച്ഛനും മകളും ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി പോയതായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നിർദ്ധന കുടുംബത്തിൻ്റെ വീട് തീയിട്ട് നശിപ്പിച്ച പ്രതിക്കെതിരെ കർശന നടപടി വേണമെന്ന് പഞ്ചായത്ത് ഭാരവാഹികളും ആദിവാസി സംഘടനകളും ആവശ്യപ്പെട്ടു.







