
കണിയാപുരം: കരിച്ചാറ ശ്രീ ഭഗവതി ക്ഷേത്രത്തിലെ മഹോത്സവം ഫെബ്രുവരി 16 മുതൽ 22 വരെ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കും. ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ സദാനന്ദൻ പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ഉത്സവ ചടങ്ങുകൾ നടക്കുന്നത്. പ്രധാന ചടങ്ങുകൾ: ഫെബ്രുവരി 16-ന് രാവിലെ 11.00-നും 12.00-നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ തൃക്കൊടിയേറ്റ് നടക്കും. തുടർന്ന് എല്ലാ ദിവസവും നിർമ്മാല്യപൂജ, മഹാഗണപതിഹോമം, പ്രഭാതപൂജ, നാഗരുപൂജ, തോറ്റംപാട്ട്, ഉച്ചപൂജ, സമൂഹസദ്യ, വൈകുന്നേരം ഭഗവതിസേവ എന്നിവ ഉണ്ടായിരിക്കും. ഫെബ്രുവരി 18ന് രാവിലെ സർപ്പപൂജ, സർപ്പബലി, രാത്രി 7.30-ന് താലി ചാർത്തലും മാലപ്പുറംപാട്ടും, 20-ാം തീയതി രാവിലെ ശിവഭഗവാന് പ്രത്യേക കലശാഭിഷേകവും നടക്കും. സമൂഹ പൊങ്കാലയും ഘോഷയാത്രയും: ഉത്സവത്തിന്റെ ഏഴാം ദിവസമായ ഫെബ്രുവരി 22 ഞായറാഴ്ചയാണ് പ്രധാന ചടങ്ങുകൾ നടക്കുന്നത്. രാവിലെ 9.30-ന് ക്ഷേത്രമുറ്റത്ത് സമൂഹ പൊങ്കാല ആരംഭിക്കും. 12.15-ന് പൊങ്കാല നിവേദ്യം നടക്കും. വൈകുന്നേരം 4.00 മണിക്ക് ഗജവീരന്റെയും വിവിധ വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ദേവിയെ ആനപ്പുറത്തെഴുന്നള്ളിക്കും. ക്ഷേത്ര സന്നിധിയിൽ നിന്നും ആരംഭിച്ച് കരിച്ചാറ കടവ്, മൈതാനി ജംഗ്ഷൻ, അപ്പോളോ കോളനി, അഞ്ചേക്കർ, തോട്ടുമുഖം, സിങ്കപ്പൂർമുക്ക് വഴി ഘോഷയാത്ര രാത്രി 8.00 മണിക്ക് ക്ഷേത്രത്തിൽ തിരിച്ചെത്തും. കലാപരിപാടികൾ: ഉത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും വൈകുന്നേരം വിവിധ കലാപരിപാടികൾ അരങ്ങേറും. നൃത്തനൃത്യങ്ങൾ, തിരുവാതിര, കൈകൊട്ടിക്കളി എന്നിവയ്ക്ക് പുറമെ 21-ാം തീയതി ശനിയാഴ്ച രാത്രി 9.30-ന് തിരുവനന്തപുരം സംഘകേളി അവതരിപ്പിക്കുന്ന ‘ലക്ഷ്മണരേഖ’ എന്ന നാടകവും, 22-ന് രാത്രി 9.00 മണിക്ക് തിരുവനന്തപുരം നാട്ടറിവ് അവതരിപ്പിക്കുന്ന നാടൻപാട്ടും ഉണ്ടായിരിക്കും. സമാപന ദിവസം രാത്രി 8.30-ന് കോലിയക്കോട് ജയനാഥ് & പാർട്ടിയുടെ നാദസ്വര കച്ചേരിയും, തുടർന്ന് തിപ്പൊലിയാട്ടവും നടക്കും. വെളുപ്പിന് 2.00 മണിക്ക് കൊടിയിറക്ക്, കാവിൽ കൊടുതി, ഗുരുസി എന്നിവയോടുകൂടി ഉത്സവ ചടങ്ങുകൾ സമാപിക്കും. മാർച്ച് 1 ഞായറാഴ്ചയാണ് ക്ഷേത്രനട വീണ്ടും തുറക്കുന്നത്.







