

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ രണ്ടുപേരെയാണ് സിപിഐഎമ്മും ബിജെപിയും കളത്തിലിറക്കുന്നത്. ചുവരെഴുത്തിലൂടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അടക്കം ആരംഭിച്ച് പ്രചാരണ രംഗത്ത് മുന്നേറാനാണ് ബിജെപിയും എന്‍ഡിഎയും കണക്കു കൂട്ടുന്നത്. സിപിഐഎമ്മിനായി സിറ്റിംഗ് എംഎല്‍എ വി.കെ പ്രശാന്ത് തന്നെയാകും ഇക്കുറിയും മത്സരിക്കുക. ബിജെപി സംസ്ഥാന ഉപാധ്യക്ഷയും കൗണ്‍സിലറുമായ ആര് ശ്രീലേഖയാകും ബിജെപി സ്ഥാനാര്‍ത്ഥി. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആര് ശ്രീലേഖയുടെ ചുവരെഴുത്തോടെ നാളെ ആരംഭിക്കും.
ഇതോടെ കോണ്‍ഗ്രസിനായി ആര് രംഗത്തിറങ്ങുമെന്ന ചോദ്യം പ്രസക്തമാണ്. ഏഴുവര്‍ഷം മുന്‍പുള്ള ഉപതെരഞ്ഞെടുപ്പ് മുതല്‍ നഷ്ടമായ മണ്ഡലം തിരിച്ചു പിടിക്കാന്‍ എത്തുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. രൂപീകരിക്കപ്പെട്ടതുമുതല്‍ കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായിരുന്ന വട്ടിയൂര്‍ക്കാവ് 2019 ലെ ഉപതെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് വിജയിച്ചത്. 2021 ല്‍ വി കെ പ്രശാന്ത് വിജയം ആവര്‍ത്തിച്ചു. 2011 ലെ തെരഞ്ഞെടുപ്പില്‍ കെ മുരളീധരന് 16,167 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചെറിയാന് ഫിലിപ്പിനെ പരാജയപ്പെടുത്തിയത്. 2016ല്‍ കെ മുരളീധരന് മണ്ഡലം നിലനിര്‍ത്തുകയും ബിജെപി കുമ്മനം രാജശേഖരനിലൂടെ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി എന്‍ സീമ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2019ല്‍ കെ മുരളീധരന് വടകര ലോക്സഭാ സീറ്റില്‍ മത്സരിക്കാന്‍ പോയതിനെ തുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പിലാണ് വി കെ പ്രശാന്ത് 14,465 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാറിനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച സാഹചര്യത്തില്‍ അഞ്ച് വര്‍ഷത്തേക്ക് മത്സരരംഗത്തേക്കില്ലെന്നായിരുന്നു മുന്‍പ് ശ്രീലേഖ സ്വീകരിച്ച നിലപാട്. എന്നാല്‍ മത്സരിക്കാനുള്ള സന്നദ്ധത പിന്നീട് അറിയിക്കുകയായിരുന്നു. മേയര്‍ സ്ഥാനം നല്‍കാത്തതില്‍ ശ്രീലേഖ കടുത്ത അതൃപ്തി പരസ്യമായി പ്രകടമാക്കിയിരുന്നു.







