
തൃശ്ശൂർ: തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ. സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്നും കെ ഗിരീഷ് കുമാർ അറിയിച്ചു. മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരു തീരുമാനം.
സര്‍ക്കാര്‍ നിര്‍ദേശപ്രകാരമായിരിക്കും പൂരം എഴുന്നള്ളിപ്പ് നടത്തുക. പൂരത്തിന്റെ ചടങ്ങുകൾ മാത്രമായിരിക്കും നടത്തുക. വെടിക്കെട്ട് സംബന്ധിച്ച അന്തിമ തീരുമാനം സർക്കാരുമായും ജില്ലാ ഭരണകൂടവുമായും ആലോചിച്ച ശേഷം കൈക്കൊള്ളും.
ആഘോഷപൂർവ്വം പൂരം നടത്താനുള്ള ഒരു സാഹചര്യം അല്ല. ഇപ്പോൾ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ ചേർത്തുനിർത്താനുള്ള കാര്യങ്ങളിലാണ് ദേവസ്വത്തിന്റെ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേവസ്വം ആഘോഷ കമ്മിറ്റി അംഗങ്ങളും അപകടത്തിൽപ്പെട്ടിട്ടുണ്ട്.
ഇരുപത് വർഷത്തോളമായി തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കെട്ട് ജോലികളിൽ ഏർപ്പെട്ടിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഏത് അന്വേഷണത്തെയും ദേവസ്വം സ്വാഗതം ചെയ്യുന്നു. നിരോധിത വെടിമരുന്ന് ഉൽപ്പന്നങ്ങൾ അവിടെ ഉപയോഗിച്ചിട്ടില്ല എന്നാണ് ദേവസ്വം കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.







