
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് മരിച്ച യുവതിയുടെ കുടുംബം. സോനയുടേത് ആസൂത്രിത കൊലപാതകമാണെന്നാണ് ആരോപണം.
മകള്‍ക്ക് ഭര്‍തൃവീട്ടില്‍ നിരവധി ദുരവസ്ഥകള്‍ ഉണ്ടായിരുന്നതായി സോനയുടെ അമ്മ വസന്ത വെളിപ്പെടുത്തി. കൃത്യമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. ഭർത്താവ് രജിൻ ലാലും സോനയും തമ്മിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അപകടത്തെപ്പറ്റി പല സംശയങ്ങളും ഉണ്ടെന്നും കുടുംബം ആരോപിക്കുന്നു. രജിൻലാലിന് മറ്റൊരു ബന്ധം ഉണ്ടായിരുന്നതായും ബന്ധുക്കൾ ആരോപിച്ചു.
കാറിന്റെ പിൻവശത്ത് സോന ഇരുന്ന ഭാഗത്ത് നിന്നാണ് തീ ഉയർന്നത്. പൊട്ടിത്തെറി ഉണ്ടായതും ദുരൂഹമാണെന്ന് കുടുംബം പറയുന്നു. ചെറുവണ്ണൂരിൽ വച്ച് വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. പാലേരി കല്ലിക്കണ്ടി സ്വദേശി സോനയാണ് (27) മരിച്ചത്.
കാറിന് തീപിടിച്ചതോടെ റിജിൻ പുറത്തിറങ്ങിയെങ്കിലും സോന പിൻസീറ്റിൽ കുടുങ്ങുകയായിരുന്നു. കാർ ഓടിച്ച ഭർത്താവ് രജിൻലാലിന് തീപ്പിടിത്തമുണ്ടായ ഉടനെ കാറിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങാൻ കഴിഞ്ഞെങ്കിലും പിൻസീറ്റിൽ കിടക്കുകയായിരുന്ന സോന വാതിൽ ലോക്കായതിനാൽ കാറിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു. കാറിന്‍റെ തീ പൂർണമായി അണച്ചപ്പോഴാണ് ഭാര്യ പിൻസീറ്റിലുണ്ടെന്ന വിവരം റിജിൻ നാട്ടുകാരോട് പറയുന്നത്. ഗുരുതരമായി പൊള്ളലേറ്റ രജിൻലാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.







