
കൊല്ലം: ഷാര്‍ജയില്‍ മലയാളി യുവതി അതുല്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കൊല്ലം സ്വദേശിനി അതുല്യ(30)യെ കഴിഞ്ഞ ദിവസമാണ് ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ തൂങ്ങിയ നിലയിലാണ് അതുല്യയുടെ മൃതദേഹം കണ്ടെത്തിയത്.
അതുല്യ നേരിട്ടത് കൊടും ക്രൂരതയെന്ന് വെളിപ്പെടുത്തല്‍. അതുല്യ സുഹൃത്തിനയച്ച സന്ദേശത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. മകൾ ഭർത്താവിൽ നിന്നും നേരിട്ടത് ക്രൂര പീഡനമായിരുന്നെന്ന് അതുല്യയുടെ അമ്മ പറയുന്നു. ശാരീരികമായും മാനസികമായും വലിയ പീഡനമാണ് മകൾ നേരിട്ടത്. ഇത് താങ്ങാനാവാതെ വന്നപ്പോൾ മകളോട് ബന്ധം ഉപേക്ഷിക്കാൻ പറഞ്ഞിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ മകൾ വിവാഹമോചനത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ 2 കൗൺസിലിങ്ങിന് ശേഷം ഇരുവരും ഒത്തു തീർപ്പിലാവുകയായിരുന്നുവെന്ന് അതുല്യയുടെ ‘അമ്മ പറയുന്നു. സതീഷിന് വിവാഹ സമയത്ത് 48 പവന്‍ സ്വര്‍ണം നല്‍കിയിരുന്നു. എന്നാൽ വീണ്ടും സ്വര്‍ണം വേണമെന്നാവശ്യപ്പെട്ട് അതുല്യയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.
11 വര്‍ഷം മുമ്പ് 75000 രൂപ നല്‍കി ബൈക്ക് വാങ്ങി നല്‍കിയിരുന്നു. പക്ഷെ അതിന് ശേഷം കാറ് വേണമെന്ന് ആവശ്യപ്പെട്ട് പീഡനമുണ്ടായെന്നും മൊഴിയില്‍ പറയുന്നു. മകളുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് കുടുംബം പോലീസിന് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഭര്‍ത്താവ് സതീഷിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ചവറ തെക്കുംഭാഗം പൊലീസ് കേസെടുത്തത്. കൊലപാതകക്കുറ്റം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാപ്രേരണക്കുറ്റം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.







