
കുളു: മേഘവിസ്‌ഫോടനത്തിന് പിന്നാലെ ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയവും. കുളു, ഷിംല, ലാഹൗൾ എന്നീ ജില്ലകളിൽ വെള്ളപ്പൊക്കത്തിൽ വ്യാപക നാശനഷ്ടമുണ്ടായി. ബാഗിപുല്‍ ബസാര്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒഴിപ്പിച്ചു.
ബുധനാഴ്ച വൈകുന്നേരം 7 മണിയോടെയാണ് സംഭവം. മേഘവിസ്ഫോടനത്തെ തുടർന്നുള്ള മിന്നൽ പ്രളയത്തിൽ ഒരാൾക്ക് പരിക്കേറ്റു എന്നാണ് റിപ്പോര്‍ട്ട്. ഷിംല ജില്ലയിലെ ഗാൻവി, നന്ദി എന്നീ നദികൾ കരകവിഞ്ഞൊഴുകി. കുളു ജില്ലയിലെ നിര്‍മന്ദ് സബ് ഡിവിഷനിലെ ബാഗിപുല്‍ ബസാര്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒഴിപ്പിച്ചിട്ടുണ്ട്.
ശ്രീഖണ്ഡ് മഹാദേവ് പര്‍വതനിരകളിലുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നാണ് വെള്ളപ്പൊക്കമുണ്ടായത്. ഋഷി ഡോഗ്രി താഴ്‌വരയുടെ ഉയർന്ന പ്രദേശങ്ങളിലുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് സത്‌ലജ് നദിക്ക് കുറുകെയുള്ള പാലം വെള്ളപ്പൊക്കത്തിൽ മുങ്ങി. സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്.







