
തിരുവനന്തപുരം: തിരുവനന്തപുരത്ത് 17 കാരന് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് പുറത്ത്. ആക്കുളത്തെ സ്വിമ്മിംഗ് പൂളിൽ നിന്നാണ് 17 കാരന് രോഗം ബാധിച്ചത്.
സ്വിമ്മിംഗ് പൂളിലെ വെള്ളം മൂക്കിൽ കയറിയതാണ് രോഗകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ ദിവസമാണ് കുട്ടിക്ക് രോഗം സ്ഥിതീകരിച്ചത്. കുട്ടിയോടൊപ്പം മൂന്ന് പേരാണ് അന്ന് സ്വിമ്മിംഗ് പൂളിൽ എത്തിയത്. എന്നാൽ മറ്റു മൂന്ന് കുട്ടികൾക്കും ഇത് വരെ രോഗ ലക്ഷണങ്ങൾ ഇല്ലെന്നാണ് പുറത്തുവരുന്ന വിവരം.
നിലവിൽ കുട്ടികൾ എല്ലാം നിരീക്ഷണത്തിൽ തുടരുകയാണ്. ഓഗസ്റ്റ് 16 നാണ് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ പൂളിൽ കുട്ടികൾ ഇറങ്ങിയത്. പിറ്റേ ദിവസം മുതൽ രോഗലക്ഷണങ്ങൾ ആരംഭിച്ചിരുന്നു. ആദ്യം കടുത്ത തലവേദനയാണ് അനുഭവപ്പെട്ടത്. തുടർന്ന് ശാരീരിക അസ്വസ്ഥതകൾ കൂടിയതോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
ആദ്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് രോഗം മൂർച്ഛിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടി ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്.







