
തിരുവനന്തപുരം: നെടുമങ്ങാട്, കരിപ്പൂര് ഉഴപ്പാക്കോണം സ്വദേശിനി സൂര്യഗായത്രിയെ (20) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. പേയാട് ചിറക്കോണം വാറുവിളാകത്ത് വീട്ടില്‍ അരുണി (20) നെയാണ് കോടതി ജീവപര്യന്തം ശിക്ഷിച്ചത്. ഇതിനു പുറമേ 20 വര്‍ഷം കഠിനതടവും അനുഭവിക്കണം. ആറു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം ആറാം അഡിഷനല്‍ സെഷന്‍സ് ജഡ്ജ് കെ.വിഷ്ണുവാണ് വിധി പറഞ്ഞത്. പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് സൂര്യഗായത്രിയെ അരുണ്‍ വീട്ടില്‍ക്കയറി കുത്തിക്കൊന്നെന്നാണു കേസ്. കൊലപാതകം, കൊലപാതകശ്രമം, കൈയേറ്റം, കുറ്റകരമായ ഭയപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. പ്രതിയുടെ പ്രായം പരിഗണിച്ചാണ് കോടതി വധശിക്ഷ ഒഴിവാക്കിയതെന്ന് സൂര്യഗായത്രിയുടെ അഭിഭാഷകന്‍ പറഞ്ഞു.
വിധിയില്‍ തൃപ്തയല്ലെന്ന് സൂര്യഗായത്രിയുടെ അമ്മ എ.വത്സല പറഞ്ഞു. അവന് തൂക്കുകയറാണ് പ്രതീക്ഷിച്ചിരുന്നത്. ഞാന്‍ മരിക്കും മുന്നേ അവനെ തൂക്കിക്കൊല്ലണം, അല്ലെങ്കില്‍ വെടിവെച്ചു കൊല്ലണം, ഞാന്‍ മരിക്കും മുന്നേ അത് കാണണം എന്നാണ് ആഗ്രഹം. ജീവനോടെ അവനെ വെട്ടിയെറിഞ്ഞ് തെരുവ് പട്ടിക്ക് കൊടുക്കണമായിരുന്നു എന്നായിരുന്നു എന്റെ ആഗ്രഹം. എന്റെ പൊന്നുമോളുടെ ഒറ്റ ആശ്രയത്തിലാണ് ഞങ്ങള്‍ ജീവിച്ചിരുന്നത്. എന്ത് തരാമെന്ന് പറഞ്ഞാലും എന്റെ പൊന്നുമോളെ എനിക്ക് മറക്കാന്‍ കഴിയില്ല. എന്റെ മുന്നില്‍ അവനെ വെട്ടിക്കൊല്ലുന്നത് തനിക്ക് കാണണമെന്നും അവര്‍ വിധി വന്നയുടന്‍ കോടതിയില്‍ വച്ച് മാധ്യമങ്ങളോട് പറഞ്ഞു.
കൊലയ്ക്കു കാരണം പ്രതിയുമായുള്ള വിവാഹാലോചന സൂര്യഗായത്രിയും കുടുംബവും നിരസിച്ചത് കൊണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി ശരിവെച്ചിരുന്നു. 39 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 64 രേഖകളും 49 തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ഇന്ന് ഉച്ചക്ക് 12 മണിക്ക് വിധി വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നെങ്കിലും 4മണിക്കാണ് വിധി പ്രസ്താവിച്ചത്.
സൂര്യ ഗായത്രിയുടെ ഭര്‍ത്താവ് കൊല്ലം ചന്ദന തോപ്പ് സ്വദേശി രതീഷിനെയും കോടതി വിസ്തരിച്ചിരുന്നു. കൊല്ലപ്പെടുന്നതിനു മൂന്നു മാസം മുന്‍പു തന്നോടു പിണങ്ങിയ സൂര്യഗായത്രി അമ്മയുടെ കരിപ്പൂരുള്ള വീട്ടിലേക്കു വരികയായിരുന്നെന്ന് രതീഷ് കോടതിയെ അറിയിച്ചു. പ്രതി തന്നെ ഫോണില്‍ വിളിച്ച് സൂര്യഗായത്രിക്കും അമ്മയ്ക്കും പണി കൊടുക്കുമെന്ന് പറഞ്ഞതായും രതീഷ് കോടതിയില്‍ മൊഴി നല്‍കി. സൂര്യഗായത്രിയെ വിവാഹം ചെയ്തു നല്‍കാത്ത വിരോധമാണു പ്രതിയെ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥനും ഇപ്പോള്‍ ക്രൈം ബ്രാഞ്ച് ഭരണവിഭാഗം ഡിവൈഎസ്പിയുമായ ബി.എസ്. സജിമോന്‍ മൊഴി നല്‍കി. കൃത്യം നടന്ന വീട്ടിനുള്ളിലെ ചുമരില്‍നിന്നു ലഭിച്ച വിരലടയാളം പ്രതി അരുണിന്റെതാണെന്നു വിരലടയാള വിദഗ്ധനും കോടതിയെ അറിയിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡിഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദ്ദീനും വിനു മുരളിയും പ്രതിക്കു വേണ്ടി പരുത്തിപളളി. ടി.എന്‍. സുനില്‍കുമാറും ഹാജരായി.
2021 ഓഗസ്റ്റ് 30 നാണ് സംഭവം നടക്കുന്നത്. സൂര്യഗായത്രിയും അച്ഛനും അമ്മയും വാടകയ്ക്ക് താമസിച്ചിരുന്ന നെടുമങ്ങാട് കരുപ്പൂരിലെ വീട്ടിലെത്തിയായിരുന്നു ആക്രമണം. വീടിന്റെ അടുക്കള വാതിലിലൂടെ അകത്തു കടന്ന അരുണ്‍ സൂര്യയെ കുത്തുകയായിരുന്നു. മകളെ ആക്രമിക്കുന്നതു കണ്ട് അമ്മ വത്സല തടയാന്‍ ശ്രമിക്കുന്നതിനിടെ അമ്മയെയും അരുണ്‍ കുത്തി. സൂര്യ ഗായത്രിയുടെ തല മുതല്‍ കാല്‍ വരെ 33 ഇടങ്ങളിലാണ് അരുണ്‍ കുത്തിയത്.
സൂര്യ ഗായത്രി അബോധാവസ്ഥയിലായിട്ടും ഇയാള്‍ വീണ്ടും വീണ്ടും കുത്തി. സൂര്യ ഗായത്രിയെ കുത്തുന്നതിനിടയില്‍ സ്വന്തം കൈ ആഴത്തില്‍ മുറിഞ്ഞിട്ടും അരുണ്‍ അക്രമം അവസാനിപ്പിച്ചില്ല. മകളെ കൊല്ലാന്‍ ശ്രമിക്കുന്നതുകണ്ട് നിലവിളിച്ച സൂര്യയുടെ അമ്മ വത്സലയുടെ വായ് ഇടതുകൈ കൊണ്ട് പൊത്തിപ്പിടിച്ച ശേഷം അരുണ്‍ മുറിവേറ്റ വലതുകൈകൊണ്ട് സൂര്യഗായത്രിയെ കുത്തി. അക്രമം തടഞ്ഞ സൂര്യയുടെ പിതാവ് ശിവദാസനെയും ഇയാള്‍ മര്‍ദിച്ചു.
സൂര്യ ഗായത്രിയുടെ പിതാവ് ശിവദാസന്‍ നിലവിളിച്ചതോടെ അരുണ്‍ ഓടി. അയല്‍ക്കാര്‍ ഓടിയെത്തിയപ്പോഴേക്കും അരുണ്‍ സമീപത്തെ മറ്റൊരു വീടിന്റെ ടെറസില്‍ ഒളിക്കാന്‍ ശ്രമിച്ചു. ഇവിടെ നിന്നാണ് നാട്ടുകാരും പോലീസും ചേര്‍ന്ന് അരുണിനെ പിടി കൂടിയത്.
സംഭവത്തിനും രണ്ട് വര്‍ഷം മുമ്പ് അരുണ്‍ സൂര്യയോട് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍, ക്രിമിനല്‍ പശ്ചാത്തലമുള്ള അരുണിന്റെ ബന്ധം വീട്ടുകാര്‍ നിരസിച്ചു. തുടര്‍ന്ന് കൊല്ലം സ്വദേശിയുമായി സൂര്യയുടെ വിവാഹം നടന്നു. ഭര്‍ത്താവുമായി പിണങ്ങിയ സൂര്യ ഉഴപ്പാക്കോണത്തെ വാടകവീട്ടില്‍ അമ്മയോടൊപ്പം താമസമാക്കി. ഇതിന് ശേഷമാണ് വാടകവീട്ടില്‍ അരുണ്‍ എത്തിയതും കൊല നടന്നതും. സൂര്യയ്ക്ക് നല്‍കിയിരുന്ന സ്വര്‍ണവും പണവും തിരിച്ച് ചോദിച്ചപ്പോളുണ്ടായ തര്‍ക്കത്തിനിടെ സൂര്യയാണ് ആക്രമിച്ചതെന്നും അത് തടഞ്ഞപ്പോള്‍ സ്വയം കുത്തി മരിച്ചെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ സൂര്യയുടെ ദേഹത്ത് 33 മുറിവുകളുണ്ടെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മകളെ ആക്രമിക്കുന്നത് തടയാനെത്തിയ മാതാപിതാക്കളെ ഉപദ്രവിച്ചതും അതിനെതിരായ തെളിവായി പ്രോസിക്യൂഷനും കാണിച്ചു.
സൂര്യഗായത്രി തന്നെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ ആത്മരക്ഷാര്‍ഥം കത്തി പിടിച്ചുവാങ്ങി തിരികെ കുത്തിയതാണെന്ന് പ്രതി, അരുണ്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥനും പ്രതിയെ പരിശോധിച്ച ഡോക്ടറും ഇതിനു വിരുദ്ധമായ മൊഴിയാണ് നല്‍കിയത്. അരുണിന്റെ കൈയിലുണ്ടായ മുറിവ് സൂര്യഗായത്രിയെ കൊലപ്പെടുത്തിയശേഷം കത്തി മടക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനും ഇപ്പോള്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.യുമായ ബി.എസ്.സജിമോന്റെ മൊഴി. പ്രതിയെ പരിശോധിച്ച ഡോ. അബിന്‍ മുഹമ്മദും ഇതിനെ പിന്തുണയ്ക്കുന്ന മൊഴിയാണ് നല്‍കിയത്.
ഭിന്നശേഷിക്കാരിയായ മാതാവിനും പിതാവിനും ആശ്രയമായിരുന്ന സൂര്യഗായത്രിയുടെ മരണത്തിന്റെ നടുക്കത്തില്‍ നിന്ന് ഇരുവരും ഇതുവരെ മോചിതയായിട്ടില്ല. മുന്‍പ് സൂര്യഗായത്രിയും മാതാവും ചേര്‍ന്ന് ലോട്ടറി വില്‍പന നടത്തിയാണ് ജീവനോപാധി കണ്ടെത്തിയത്. മകളുടെ മരണത്തിന് ശേഷവും ഭാഗ്യം വില്‍ക്കുകയാണ് വത്സല. വാടക കൊടുക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണെന്ന് വത്സല പറയുന്നു. 5 വയസ്സില്‍ പോളിയോ വന്ന് കാലിന് സ്വാധീനം കുറഞ്ഞതോടെ നടക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആണ് വത്സല. ചലനശേഷി ഇല്ലാത്ത തന്റെ കണ്‍മുന്നിലിട്ടാണ് മകളെ പ്രതി അരുണ്‍ തുരുതുരെ കുത്തിയതെന്നും ഇഴഞ്ഞുചെന്ന് അത് തടയാന്‍ ശ്രമിച്ച തന്നെയും കുത്തിയതായും വത്സല കോടതിയില്‍ മൊഴി നല്‍കിയിരുന്നു.


