
പഞ്ചാബ്: ജലന്ധറിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് 3 കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ 5 പേർ മരിച്ചു. പഞ്ചാബിലെ ജലന്ധർ ജില്ലയിൽ ഞായറാഴ്ച രാത്രിയോടെ നടന്ന സംഭവത്തിൽ യശ്പാൽ (70), രുചി (40), മൻഷ (14), ദിയ (12), അക്ഷയ് (10) എന്നിവരാണ് മരിച്ചത്. 7 മാസം മുമ്പ് വാങ്ങിയ ഡബിൾ ഡോർ റഫ്രിജറേറ്ററിൽ നിന്നാണ് പൊട്ടിത്തെറിയുണ്ടായത്.
ഞായറാഴ്ച രാത്രി വൈകി കംപ്രസറിൽ വൻ സ്‌ഫോടനം ഉണ്ടാകുവുകയും തുടർന്ന് വീടിന് തീപിടിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. റഫ്രിജറേറ്ററിന്‍റെ കംപ്രസർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വാതകം വീടിനകത്തും തെരുവിലും വ്യാപിച്ചു. ശരിയായ വായുസഞ്ചാരമില്ലാത്ത വീട്ടിൽ പെട്ടന്ന് പുക നിറഞ്ഞത് അപകടതീവ്രത കൂട്ടി. അഗ്നിശമന സേനാംഗങ്ങൾക്ക് തീ നിയന്ത്രണ വിധേയമാക്കാനായത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ്.
സ്ഫോടന കാരണം കണ്ടെത്തുന്നതിന് സാമ്പിളുകൾ ശേഖരിക്കാൻ ഫോറൻസിക് വിദഗ്ധരുടെ സംഘം ഉടൻ എത്തിച്ചെരുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ പഞ്ചാബ് സർക്കാർ ഉത്തരവിട്ടു.







