
തിരുവനന്തപുരം: തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. എഴുപത്തിയഞ്ചുകാരനാണ് രോഗം സ്ഥിതീകരിച്ചത്. വിദേശത്ത് നിന്നും വന്ന വയോധികനാണ് ചെള്ള് പനിക്ക് സമാനമായ മ്യൂറിന്‍ ടൈഫസ് എന്ന രോഗം സ്ഥിതീകരിച്ചത്.
ഈ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ വയോധികൻ സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. സിഎംസി വെല്ലൂരിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
പ്രത്യേകതരം ചെള്ളിലൂടെയാണ് രോഗാണു പകരുന്നതെന്നും ഇത് മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ലെന്നുമാണ് റിപ്പോർട്ട്. സെപ്റ്റംബർ എട്ടിനാണ് ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയത്. ശരീര വേദനയും വിശപ്പില്ലായ്മയും തളർച്ചയുമായിരുന്നു രോഗലക്ഷണങ്ങൾ. തുടർന്ന് നടത്തിയ പരിശോധനകളിൽ കരളിന്റെയും കിഡ്നിയുടെയും പ്രവർത്തനം തകരാറിലായതായും കണ്ടെത്തി.







