
തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ തന്റെ ആദ്യ ചിത്രത്തിന്റെ പ്രദർശനത്തിനായി ഐ ഐ ടി ഗവേഷക വിദ്യാർത്ഥിനി. മലയാളം ടുഡേ വിഭാഗത്തിലാണ് ഈ ഗവേഷക വിദ്യാർഥിയുടെ ചിത്രം ഇന്ന് പ്രദർശിപ്പിക്കുന്നത്.
നിലവിൽ ഐ ഐ ടി ബോംബെയിൽ ഗവേഷക വിദ്യാർത്ഥിനിയായ അങ്കമാലി സ്വദേശിനി ശിവരഞ്ജിനി ഏറെ അഭിമാനത്തോടെയും നിറഞ്ഞ സന്തോഷത്തോടെയുമാണ് ഐ എഫ് എഫ് കെ നഗരിയിൽ എത്തിയിരിക്കുന്നത്. സിനിമാ നിർമാണത്തിന് പണം കണ്ടെത്താൻ പ്രയാസപ്പെടുന്നവർക്ക് ഏറെ ഉപകാരപ്രദമാണ് കെ എസ് എഫ് ഡി സി നൽകുന്ന സ്ത്രീ ശാക്തീകരണ ഗ്രാന്റുകളെന്ന് ശിവരഞ്ജിനി പറഞ്ഞു. പൊതുവെ സ്ത്രീകൾ കുറവുള്ള മേഖലയായത് കൊണ്ടും സിനിമയിൽ പരിചയക്കാർ ഇല്ലാത്തത് കൊണ്ടും തുടക്കത്തിൽ പേടിച്ചുനിന്ന തനിക്ക് ആത്മവിശ്വാസം നൽകിയത് കെ എസ് എഫ് ഡി സി പദ്ധതിയാണെന്ന് ശിവരഞ്ജിനി പറഞ്ഞു. ശിവരഞ്ജിനി ജെയുടെ വിക്ടോറിയ എന്ന ചിത്രമാണ് ഉച്ചയ്ക്ക് 12:15ന് കലാഭവൻ തിയേറ്ററിൽ പ്രദർശിപ്പിക്കുന്നത്.
കേരള ചലച്ചിത്ര വികസന കോർപറേഷന്റെ നിർമാണത്തിൽ പുറത്തിറങ്ങുന്ന അഞ്ചാമത്തെ സിനിമയാണ് വിക്ടോറിയ. തന്റെ ഹൈസ്കൂൾ കാലഘട്ടം മുതൽക്കേ സിനിമയെന്ന ആഗ്രഹം ഉള്ളിൽ കൊണ്ടുനടന്ന സംവിധായിക അവസാന വർഷ എൻജിനീയറിങ്ങിന് പഠിക്കുമ്പോഴാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ ഫിലിം കോഴ്സിനെക്കുറിച്ച് അറിയുന്നത്. എൻജിനീയറിങ്ങിന് ശേഷം എൻ ഐ ഡി യിൽ ഫിലിം ആൻഡ് വീഡിയോ കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം ചെയ്തത് സംവിധാനം, എഡിറ്റിംഗ്, തിരക്കഥാരചന എന്നിവയിൽ കൂടുതൽ അറിവ് നേടി.
പ്രധാനപ്പെട്ട ഈ മൂന്ന് മേഖലയും വിക്ടോറിയ സിനിമയിൽ വെല്ലുവിളി നിറഞ്ഞതായിരുന്നെങ്കിലും ഏറെ ആസ്വദിച്ചാണ് ഓരോന്നും ചെയ്തതെന്ന് ശിവരഞ്ജിനി പറയുന്നു. അണിയറപ്രവർത്തകരിൽ അധികവും സുഹൃത്തുക്കൾ തന്നെയായത് ഇരുപത് ദിവസം നീണ്ടുനിന്ന ഷൂട്ടിങ് എളുപ്പമാക്കിയെന്നും ശിവരഞ്ജിനി പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത് ശിവരഞ്ജിനിയാണ് . അങ്കമാലിയിലെ ഒരു ബ്യൂട്ടിപാർലറിൽ പോയപ്പോൾ സംവിധായികയ്ക്ക് കിട്ടിയ കഥാതന്തുവിൽ നിന്നാണ് വിക്ടോറിയ സിനിമയുടെ യാത്ര ആരംഭിക്കുന്നത്. അന്ന് ഒറ്റവരിയിൽ എഴുതിയിട്ട വിക്ടോറിയയാണ് ഇന്ന് ഐ എഫ് എഫ് കെ വരെ എത്തിനിൽക്കുന്നത്.







