
തിരുവനന്തപുരം: മലയാള സിനിമയുടെ ആദ്യ നായിക പി.കെ. റോസിയെ ഇത്തവണത്തെ ഐ എഫ് എഫ് കെ മറന്നിട്ടില്ല. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഹിറ്റായി സ്വപ്നായനം. മലയാള സിനിമയുടെ ആദ്യ നായിക പി.കെ. റോസിയുടെ ദീപ്ത സ്മരണയിലാണ് ഇത്തവണ ഐ എഫ് എഫ് കെ സിഗ്നേച്ചർ ഫിലിം ഒരുക്കിയത്.
മലയാള സിനിമാ ചരിത്രത്തെ പി.കെ. റോസിയുടെ ധീരപാരമ്പര്യത്തിലൂടെയും തൊഴിലാളി വർഗത്തിന്റെ കഠിനതകൾ നിറഞ്ഞ പോരാട്ടങ്ങളിലൂടെയും അടയാളപ്പെടുത്തുകയാണ് ‘സ്വപ്നായനം’.മുംബൈയിൽ ഛായാഗ്രഹകനായി പ്രവർത്തിക്കുന്ന മാവേലിക്കര സ്വദേശി കെ ഒ അഖിലാണ് ചിത്രം ഒരുക്കിയത്. കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലും പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലും അഖിലിന്റെ സഹപാഠികളായിരുന്നവരുടെ സംഘമാണ് ചിത്രത്തിന്റെ നിർമാണത്തിൽ സഹകരിച്ചത്.
തിരുവനന്തപുരത്തെ കാപിറ്റോൾ തിയേറ്ററിൽ നടക്കാൻ പോകുന്ന ‘വിഗതകുമാര’ന്റെ ആദ്യപ്രദർശനത്തെക്കുറിച്ചുള്ള ചരിത്ര പ്രധാനമായ വിളംബരത്തിൽ ആരംഭിക്കുന്ന സ്വപ്നായനം, ഒരു നഗരത്തിന്റെ വളർച്ചയെയും പുതിയ തിയേറ്ററുകളുടെ ഉത്ഭവത്തെയും ദൃശ്യവത്കരിക്കുന്നു. ഒരു മിനിട്ടാണ് ചിത്രത്തിന്റെ ദൈർഘ്യം.
ഏകത്വവും സാംസ്കാരിക വൈവിധ്യവും സിനിമയുടെ കരുത്തും സൂചിപ്പിക്കുന്ന ഐ.എഫ്.എഫ്.കെ. മുദ്രയായ ലങ്കാലക്ഷ്മിയുടെ പ്രകാശനത്തിലാണ് സ്വപ്നായനം അവസാനിക്കുന്നത്. ലങ്കാലക്ഷ്മിയെ സ്ഥാപിക്കുന്നതിന് ചുക്കാൻ പിടിക്കുന്നതാകട്ടെ പി.കെ. റോസിയും.ചിത്രത്തിൽ പി.കെ.റോസിയായി അഭിനയിച്ചത് അഭിരാമി ബോസാണ്. 20 ദിവസം കൊണ്ട് പൂർത്തിയാക്കിയ സിഗ്നേച്ചർ ഫിലിമിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് തിരുവനന്തപുരം നഗരത്തിലാണ്.







