
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനവും കൊഴിയുമ്പോൾ വൻ സ്വീകാര്യതയാണ് പ്രദർശിപ്പിച്ച ഓരോ സിനിമയ്ക്കും ലഭിച്ചത്. എല്ലാ തിയേറ്ററുകളിലും തിങ്ങി നിറഞ്ഞ കാണികൾക്കു മുന്നിലായിരുന്നു പ്രദർശനം. എല്ലാ തീയേറ്ററുകൾക്കും മുന്നിലും നീണ്ടവരിയാണ് കാണപ്പെട്ടത്. പ്രായഭേദമന്യേ ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് പല ഭാഷകളിൽ നിന്നുള്ള ചിത്രങ്ങൾ കാണികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. എല്ലാതവണത്തെയും പോലെ വ്യത്യസ്തമായ കഥകളും അവതരണ ശൈലിയുമാണു മേളയിലെ സിനിമകളെ ജനപ്രിയമാക്കുന്നത്.
കൈരളി, അജന്ത, ടാഗോർ, കലാഭവൻ തീയേറ്ററുകളിൽ ചലച്ചിത്രാസ്വാദകരുടെ വലിയ തിരക്കായിരുന്നു. ലോക സിനിമ വിഭാഗത്തിലെ ലൂക്കാ ഗ്വാഡഗ്‌നിനോയുടെ ക്വീറിന് വലിയ ജനപങ്കാളിത്തമാണ് അജന്താ തീയേറ്ററിലുണ്ടായത്. മെക്‌സിക്കൻ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം, സ്വവർഗ ബന്ധങ്ങളുടെ സങ്കീർണതകളും അവരനുഭവിക്കുന്ന ആത്മസംഘർഷങ്ങളുമാണു ചർച്ചചെയ്യുന്നത്. ജയൻ ചെറിയാന്റെ ‘റിതം ഓഫ് ദമ്മം, കലേഡോസ്‌കോപ്പ് വിഭാഗത്തിൽ അഫ്രാത് വി.കെ. സംവിധായം ചെയ്ത റിപ്‌റ്റൈഡ്, ഫാസിൽ മുഹമ്മദിന്റെ ഇന്റർനാഷണൽ കോമ്പറ്റിഷൻ വിഭാഗത്തിലുള്ള ‘ഫെമിനിച്ചി ഫാത്തിമ’ എന്നിവ മൂന്നാം ദിനത്തിൽ പ്രേക്ഷകരുടെ മനം കീഴടക്കി.


