
തിരുവനന്തപുരം: ഉത്സവം കണ്ട ശേഷം വീട്ടിലേക്ക് പോകുന്നവർക്കിടയിലേക്ക് റിക്കവറി വാഹനം ഇടിച്ചുകയറി അമ്മക്കും മകൾക്കും ദാരുണാന്ത്യം. അഞ്ചോളം പേർക്ക് പരിക്കേറ്റു. പേരേറ്റിൽ പുലയൻ വിളാകം വീട്ടിൽ രോഹിണി (55), മകൾ അഖില (21) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
പേരേറ്റിൽ കൂട്ടിക്കട തൊടിയിൽ ഭഗവതിക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങിവരുന്നവർക്കിടയിലേക്കാണ് റിക്കവറി വാഹനം ഇടിച്ചുകയറിയത്. അമിതവേഗതയിൽ എത്തിയ റിക്കവറി വാഹനം സ്കൂട്ടിയിൽ ഇടിച്ചശേഷം കാൽനട യാത്രക്കാരായ ആളുകളുടെ നടയിലേക്ക് ഇടിച്ച് കയറുയായിരുന്നു.
അതീവ ഗുരുതരമായി പരിക്കേറ്റ രോഹിണിയെയും അഖിലയെയും വർക്കലയിലുള്ള ശ്രീനാരായണ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അമ്മയെയും മകളെയും ഇടിച്ച് തെറിപ്പിച്ച റിക്കവറി വാഹനം സമീപത്തെ കടയുടെ തിട്ടയിലിടിക്കുകയും തുടർന്ന് അവിടെ നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ച് നിക്കുകയുമായിരുന്നു. മരിച്ച അഖില ബിഎസ്‌സി എംഎൽടി വിദ്യാർഥിയാണ്.
അപകടത്തിൽ പരിക്കേറ്റ ഉഷ (60), രഞ്ജിത്ത് (35) എന്നിവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്കൂട്ടർയാത്രക്കാരായ വർക്കല സ്വദേശികൾക്കാണ് പരിക്കേറ്റത്. റിക്കവറി വാഹനത്തിന്റെ ഡ്രൈവർ ചെറുന്നിയൂർ മുടിയക്കോട് സ്വദേശിയായ യുവാവ് അപകടശേഷം ഓടിരക്ഷപ്പെട്ടതായാണ് നാട്ടുകാർ പറയുന്നത്


