
വത്തിക്കാൻ: കതോലിക്ക സഭയുടെ കാലം ചെയ്ത പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്തുവിട്ടു. `അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്നാണ് മാർപാപ്പ മരണപത്രത്തിൽ പറയുന്നത്.
സാധാരണയായി സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത്. ഇതിൽ നിന്നും വ്യത്യസ്തമായാണ് മാർപാപ്പയുടെ തീരുമാനം. മാത്രമല്ല ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും മാർപാപ്പയുടെ മരണപത്രത്തിൽ പറയുന്നു.
അതേസമയം മാർപാപ്പയുടെ മരണകാരണം വ്യക്തമാക്കി വത്തിക്കാന്‍ വാർത്താക്കുറിപ്പ് പുറത്തിറക്കി.ഹൃദയസ്തംഭനവും പക്ഷാഘാതവുമാണ് മരണത്തിലേക്ക് നയിച്ചത്. സംസ്കാരം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനിക്കുന്നതിനായി ഇന്ന് വത്തിക്കാനില്‍ കര്‍ദിനാള്‍മാരുടെ പ്രത്യേക യോഗം ചേരും. മാർപാപ്പയുടെ ഭൗതികദേഹം പൊതുദർശനത്തിനായി നാളെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തിക്കും. നാലോ ആറോ ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും മാര്‍പാപ്പയുടെ സംസ്‌കാരം നടക്കുക. വിശ്വാസികൾക്ക് അന്തിമോപചാരം അർപ്പിക്കാൻ സൗകര്യമൊരുക്കുമെന്ന് വത്തിക്കാൻ അറിയിച്ചിട്ടുണ്ട്. സംസ്‌കാരത്തിന് തലേദിവസം രാത്രി മാര്‍പ്പാപ്പയെ വഹിക്കുന്ന പേടകം അടയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.


