
ചിറയിൻകീഴ്: മുതലപ്പൊഴി മണൽ നീക്കം വൈകുന്നതിൽ പ്രതിഷേധിച്ച് വൻ പ്രതിഷേധമാണ് പ്രദേശത്ത് നടന്നത്. മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉപരോധ സമരം സംഘർഷത്തിലേക്ക് വഴിമാറി. സമരത്തിന്റെ ഭാഗമായി രാവിലെ 9 മണിക്ക് പ്രതിഷേധക്കാർ ഹാർബർ എൻജിനീയറുടെ കാര്യാലയം വളഞ്ഞു.
തുടർന്ന് പത്തരയോടെ ഉപരോധസമരം റോഡിലേക്ക് വ്യാപിക്കുകയും അഞ്ചുതെങ്ങിൽ നിന്നും പെരുമാതുറ വഴിയുള്ള തീരദേശ പാത പൂർണമായും ഇവർ ഉപരോധിക്കുകയും ചെയ്തു. ഒരു വാഹനവും കടത്തിവിടാതെയായിരുന്നു ഇവർ സമരം നടത്തിയത്. മാത്രമല്ല ഇതിനിടെ ഹാർബർ എൻജിനീയറുടെ കാര്യാലയത്തിന് മുന്നിൽ പട്ടിണി കഞ്ഞി വച്ച് വിതരണം ചെയ്യുകയും ചെയ്തു.
ഉച്ചയ്ക്ക് രണ്ടര വരെയും ഈ പ്രദേശത്തുകൂടി യാതൊരു വാഹനവും കടത്തിവിടാതെ ആയിരുന്നു സമരക്കാർ പ്രതിഷേധിച്ചത്. സമരം കടുത്തതിനെ തുടർന്ന് ഉച്ചയോടെ എക്സിക്യൂട്ടീവ് എഞ്ചിനീയർ അനിൽകുമാർ കാര്യാലയത്തിൽ എത്തി. ഇത് കണ്ട സമരക്കാർ കാര്യാലയത്തിനുള്ളിലേക്ക് ഇരച്ചു കയറുകയും എക്സിക്യൂട്ടീവ് എഞ്ചിനീയറെയും അസിസ്റ്റൻറ് എൻജിനീയറെയും തടഞ്ഞു വയ്ക്കുകയും ചെയ്തു. ഇതിനിടെ പോലീസ് സ്ഥലത്തെത്തുകയും സമരക്കാരെ പുറത്താക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഇതിനിടെ സമരക്കാരിൽ ഒരാൾ ഓഫീസിന്റെ ജന്നാല ചില്ലുകൾ അടിച്ചു തകർത്തു. ഇയാളെ ഉടൻ തന്നെ പൊലീസ് മാറ്റുകയും ചെയ്തു. ഇത് തടയുവാൻ സമരക്കാരും ശ്രമിച്ചു. തുടർന്ന് സമരക്കാരെ തള്ളി മാറ്റി പിടിയിലായ ചാന്നാങ്കര സ്വദേശി മുജീബിനെ മുതലക്കുഴിയിലെ കോസ്റ്റൽ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
തുടർന്ന് പ്രതിഷേധം മുതലപ്പൊഴിയിലെ കോസ്റ്റൽ പോലീസ് സ്റ്റേഷനായി മാറി. മത്സ്യത്തൊഴിലാളികൾ സ്റ്റേഷൻ പരിസരത്ത് സംഘടിച്ചു. എന്നാൽ പിടിയിലായ മുജീബ് മത്സ്യ തൊഴിലാളിയോ സമരസമിതി പ്രവർത്തകനോ അല്ലന്ന് തിരിച്ചറിഞ്ഞതോടെ സമരക്കാർ വീണ്ടും ഹാർബർ എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് മടങ്ങിയെത്തി.
തുടർന്ന് സമരക്കാരും എക്സിക്യൂട്ടീവ് എഞ്ചിനീയർ അനിൽകുമാരും തമ്മിൽ ചർച്ച നടത്തി ഇവർ ആവശ്യപ്പെട്ട വിഷയങ്ങളിൽ ഉറപ്പു നൽകുകയും ചെയ്തു.
എന്നാൽ സ്ഥിരമായി ഉറപ്പു നൽകുന്നത് അല്ലാതെ ഒന്നും പാലിക്കപ്പെടുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. അതിനാൽ എക്സിക്യൂട്ടീവ് എഞ്ചിനീയരുടെ ഉറപ്പിന് വില കൽപ്പിക്കുന്നില്ലെന്നാണ് സമരക്കാർ അറിയിച്ചത്. തുടർന്ന് വീണ്ടും ചർച്ച നടക്കുകയാണ്.


