
തിരുവനന്തപുരം: സ്റ്റേഷൻ കടവിൽ റെയിൽവേ മേൽപ്പാലം അനിവാര്യമാണെന്ന് കഴക്കൂട്ടം റെയിൽവേ വികസന ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരും പ്രദേശവാസികളുടെയും വരവും പോക്കും തടസ്സപ്പെടുത്തുന്ന പാളം കുരുക്കിട്ട പാതയായി സ്റ്റേഷൻ കടവ് ഗേറ്റ് മാറുകയാണ്. ടെക്നോപാർക്കിന്റെ സാന്നിധ്യവും ബൈപ്പാസിന്റെ വികസനവും മൂലം റസിഡൻഷ്യൽ ഏരിയകൾ വികസിച്ചതോടെ ആയിരക്കണക്കിന് പേരാണ് ഈ മേഖലയിൽ സ്ഥിരതാമസമാക്കിയിട്ടുള്ളത് രാജ്യത്തിൻ്റെ അഭിമാനമായ വി എസ് എസ് സി ക്കു മുമ്പിലുള്ള സ്ഥിരം ഗതാഗതക്കുരുക്ക് നാടിന് അപമാനമാണ്.
ദിനംപ്രതി ജീവനക്കാരും, വിദ്യാർത്ഥികളും, സാധാരണക്കാരും അടങ്ങുന്ന ആയിരങ്ങളാണ് മണിക്കൂറുകളോളം പകലും രാത്രിയുമായി പൂട്ടിയിട്ട ഗേറ്റ് തുറക്കാൻ കാത്തുനിൽക്കുന്നത്. നാടിൻ്റെ ശാപമായി മാറിക്കൊണ്ടിരിക്കുന്ന ഈ കുരുക്ക് അഴിക്കാൻ റെയിൽവേ മുൻകൈയെടുക്കണമെന്ന് കഴക്കൂട്ടം റെയിൽവേ വികസന ആക്ഷൻ കൗൺസിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ എൻ സിംഗിനോട് ആവശ്യപ്പെട്ടു.
കാലാകാലങ്ങളായി ഉത്തരവാദിത്തപ്പെട്ട അധികാരികൾ മേൽപ്പാലം എന്ന ആവശ്യത്തോട് മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഒരു നാടിനെ ആകെ ബന്ദിയാക്കി കൊണ്ടുള്ള ഈ കുരുക്ക് അഴിക്കാൻ അടിയന്തര നടപടികൾ റെയിൽവേ കൈക്കൊള്ളണം. റെയിൽവേയുടെ പൂർണ്ണ ചിലവിൽ സംസ്ഥാനത്ത് നിർമ്മിക്കുന്ന മേൽപ്പാലങ്ങളുടെ പട്ടികയിൽ സ്റ്റേഷൻ കടവ് റെയിൽവേ മേൽ പാലവും ഉൾപ്പെടുത്താൻ അടിയന്തര നടപികൾ ഉണ്ടാകണമെന്ന് ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ ജോൺ വിനേഷ്യസ് ദക്ഷിണ റെയിൽവേ ജനറൽ മാനേജരോട് ആവശ്യപ്പെട്ടു. ഡോ ശശി തരൂർ എംപിയും ഇതേ ആവശ്യം ദക്ഷിണ റെയിൽവേ അധികാരികളുടെ മുൻപാകെ ഉന്നയിച്ചിട്ടുണ്ട്.


