
തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയിലും കർമ്മനിരതരായി ഫയർ ഫോഴ്‌സും വൈദുതി ബോർഡും. സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. തിരുവനന്തപുരം ജില്ലയിൽ പരക്കെ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
പലസ്ഥലങ്ങളിലും മരം മറിഞ്ഞു വീണും മറ്റും നിരവധി അപകടങ്ങളും വൈദ്യതി ഇല്ലാത്ത അവസ്ഥയുമാണ് കഴിഞ്ഞ ദിവസങ്ങളിലായി നടന്നത്. ശക്തമായ കാലവർഷക്കെടുതിയിൽ കഴക്കൂട്ടം, കഠിനംകുളം, മംഗലാപുരം, പോത്തൻകോട്, ശ്രീകാര്യം, കുളത്തൂർ ഭാഗങ്ങളിൽ ഉണ്ടായത് വ്യാപകമായ നാശനഷ്ടമാണ്. ഈ പ്രദേശത്തെ ഉദ്യോഗസ്ഥർ പ്രതികൂല കാലാവസ്ഥയെ മറികടന്നാണ് കർമ്മനിരതരായി രംഗത്തെത്തിതെയിരിക്കുന്നത്.
അഗ്നിശമന സേന അംഗങ്ങളും വളരെ ഊർജസ്വലമായിട്ടാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞു രണ്ടു ദിവസങ്ങളിലായി കഴക്കൂട്ടം പരിധിയിൽ മാത്രം 70 ൽ അധികം സ്ഥലങ്ങളിലാണ് മരങ്ങൾ ഒടിഞ്ഞു വീണത്. വിവിധ സ്ഥലങ്ങളിൽ റോഡ് ബ്ലോക്ക് ആയി. നിരവധി ഇലക്ട്രിക് പോസ്റ്റുകൾക്കും ലൈനുകൾക്കും മുകളിൽ മരം വീണു.
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കഴക്കൂട്ടം ഫയർ ഫോഴ്‌സ് രണ്ടു യൂണിറ്റുകളായി തിരിഞ്ഞ് മരങ്ങൾ മുറിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം രാത്രിയിൽ മാത്രം 15 സ്ഥലങ്ങളിൽ മരം വീണ് റോഡ് ബ്ലോക്ക് ആയി. കെട്ടിടങ്ങളുടെ മുകളിലേക്കും മരം വീണു. ഇന്നലെ പകൽ 6 ഇടങ്ങളിൽ റോഡ് ബ്ലോക്ക് ആയി. റോഡുകൾ ബ്ലോക്കാകുന്നതും വൈദുതി പോസ്റ്റുകളിൽ വീഴുന്നതുമായ മരങ്ങൾ മുറിച്ചു മാറ്റുന്നതിനാണ് സേന മുൻഗണന നൽകിവരുന്നത്.
ഇവരോടൊപ്പം വൈദ്യതി നിലച്ച പ്രദേശങ്ങളിൽ കാലതാമസം ഇല്ലാതെ വൈദ്യതി എത്തിക്കാൻ കെ എസ് ഇ ബി ഉദ്യോഗസ്ഥരും കിണഞ്ഞ് പരിശ്രമിക്കുകയാണ്. എന്നാൽ ഇതിനിടെ ഇവരുടെ ജോലികൾക്ക് തടസമായി നിരവധി പ്രവർത്തനങ്ങൾ ഉണ്ടാകുന്നതായി ഫയർഫോഴ്‌സ് പറയുന്നു.
ചെറുതായി ചാഞ്ഞു നിൽക്കുന്നതും തീരെ അപകട സാധ്യത ഇല്ലാത്തതുമായ മരങ്ങൾ മുറിച്ചുമാറ്റുന്നതിനായി ജനങ്ങൾ വ്യാപകമായി ഫയർഫോഴ്സിനെ വിളിക്കുന്നത് സേനയെ വല്ലാതെ കുഴപ്പിക്കുന്നുണ്ട്. വളരെ നിസ്സാരമായ പ്രശ്നങ്ങൾ പോലും ആളുകൾ ജനപ്രതിനിധികളെ കൊണ്ടു വിളിപ്പിക്കുകയാണ്. അർഹമായ പല കോളുകൾക്കും സമയത്ത് ചെല്ലുന്നതിന് കാലതാമസം നേരിടുന്നുണ്ടെന്നും അവർ വ്യക്തമാക്കുന്നു.
ദുരന്തനിവാരണ നിയമപ്രകാരം സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിൽ നിൽക്കുന്ന അപകട സാധ്യതയുള്ള മരങ്ങൾ സ്വന്തം നിലയിൽ അവർ തന്നെ മുറിച്ചുമാറ്റേണ്ടതാണ് എന്ന വസ്തുത മനസ്സിലാക്കാതെ ധാരാളം ആളുകൾ സ്വന്തം പുരയിടത്തിൽ ചാഞ്ഞു നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിനായി ഫയർഫോഴ്സിനെ വിളിക്കുകയും താമസിച്ചാൽ ജനപ്രതിനിധികളെ കൊണ്ട് വിളിപ്പിക്കുകയും ചെയ്യുന്നത് ഒഴിവാക്കണമെന്നു കഴക്കൂട്ടം ഫയർ ആൻഡ് റസ്ക്യൂ ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.


