
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്ച. ഇടത് കണ്ണിന് ചെയ്യേണ്ടിയിരുന്ന ചികിത്സ വലത് കണ്ണിന് ചെയ്തതായാണ് വിവരം. ബീമാപള്ളി സ്വദേശി അസൂറ ബീവിയാണ് പരാതി നല്‍കിയത്. അസി. പ്രൊഫ. എസ് എസ് സുജീഷിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
നീര്‍ക്കെട്ട് കുറയാന്‍ നല്‍കുന്ന കുത്തിവയ്പ് മാറി വലത് കണ്ണിനു നല്‍കിയെന്നാണ് പരാതി. കണ്ണ് മരവിപ്പിച്ച് ഓപ്പറേഷന്‍ തിയേറ്ററില്‍ നല്കുന്ന ചികില്‍സയാണ് മാറിപ്പോയത്. സംഭവത്തിൽ കുടുംബം ആരോഗ്യ മന്ത്രിക്കും കന്‍റോണ്‍മെന്‍റ് പൊലീസിനും പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഡോക്ടറെ സസ്‌പെൻഡ് ചെയ്തു.
കഴിഞ്ഞ ഒരു മാസമായി ഇവര്‍ സര്‍ക്കാര്‍ കണ്ണാശുപത്രിയിൽ ചികിത്സ തേടുന്നുണ്ട്. ഇടതുകണ്ണിന് കാഴ്ചക്ക് മങ്ങലുള്ളതിനാലാണ് ചികിത്സ തേടിയത്. തുടർന്ന് ഇന്നലെ ഇവർ ശസ്ത്രക്രിയയുടെ ഭാഗമായി ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. കണ്ണില്‍ ഇഞ്ചക്ഷന്‍ ചെയ്യാനുള്ള മരുന്ന ഡോക്ടറുടെ ആവശ്യപ്രകാരം ആശുപത്രിയില്‍ വാങ്ങി നല്‍കുകയും ചെയ്തു. അഡ്മിറ്റ് ആയതിന് ശേഷം ഇടതുകണ്ണ് ക്ലീന്‍ ചെയ്തു. പിന്നീട് ഇടതു കണ്ണിന് എടുക്കേണ്ട ഇഞ്ചക്ഷന്‍ വലതുകണ്ണിന് എടുക്കുകയായിരുന്നു.


