
തിരുവനന്തപുരം: ഇനി എന്ത് എന്ന ചോദ്യവുമായിട്ടാണ് മഞ്ഞപ്പിത്തം ബാധിച്ച് കരള്‍ പ്രവര്‍ത്തന രഹിതമായ നിലയിലാൽ 14 വയസ്സുകാരി അനഘേന്ദുവിനെ തിരുവനന്തപുരം കിംസ്ഹെല്‍ത്തിലെത്തിക്കുന്നത്. അവിടെ നിന്ന് പുതുഊർജം പകർന്ന് അനഘേന്ദു സ്കൂളിലേക്ക് മടങ്ങുകയാണ്. അമ്മ പകുത്ത് നൽകിയ ജീവന്റെ തുടുപ്പുമായിട്ടാണ് അനഘേന്ദു ആശുപത്രി വിടുന്നത്.
അതീവ ഗുരുതരാവസ്ഥയിലാണ് കുട്ടിയെ കിംസ്ഹെൽത്തിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കവേയാണ് ഒരാഴ്ചയിലേറെയായുള്ള മഞ്ഞപ്പിത്തവും, അബോധാവസ്ഥയിലുമായിരുന്ന കുട്ടിയെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് കിംസ്‌ഹെല്‍ത്തിലേക്ക് മാറ്റുന്നത്. വിശദപരിശോധനയില്‍ കുട്ടിയുടെ കരള്‍ പ്രവര്‍ത്തനരഹിതമാണെന്ന് കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ലിവര്‍ ഇന്റന്‍സീവ് കെയറിലേക്ക് മാറ്റുകയും ലിവര്‍ സപ്പോര്‍ട്ടീവ് കെയര്‍ നല്‍കുവാനാരംഭിക്കുകയും ചെയ്തു. അമോണിയ ലെവല്‍ ക്രമാതീതമായി ഉയര്‍ന്നത് കാരണം കുട്ടിയെ തെറാപ്യൂട്ടിക് പ്ലാസ്മ എക്‌സ്‌ചേഞ്ചിന് വിധേയമാക്കുകയും ഡയാലിസ് ആരംഭിക്കുകയും ചെയ്തു. എന്നാല്‍ 48 മണിക്കൂറിനുള്ളില്‍ തലച്ചോറിലെ നീര്‍ക്കെട്ട് കൂടുതല്‍ ഗുരുതരമായതിനാല്‍ കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റി. ഈ സംവിധാനങ്ങള്‍ക്കിടയിലും നീര്‍ക്കെട്ട് കൂടുതല്‍ ഗുരുതരമാവുകയും ആരോഗ്യനില കൂടുതല്‍ അപകടകരമായിമാറുകയും ചെയ്ത സാഹചര്യത്തില്‍ കരള്‍ മാറ്റിവയ്ക്കുക എന്നത് അനിവാര്യമായി.
രോഗാവസ്ഥ ഏറെ ഗുരുതരമായതിനാല്‍ എത്രയും വേഗം കരള്‍ മാറ്റിവെക്കുക എന്നത് മാത്രമായിരുന്നു ഏക പോംവഴി. തുടര്‍ന്ന് അടിയന്തിരമായി ശസ്ത്രക്രിയ നടത്താനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. അമ്മ തന്നെ കുട്ടിയ്ക്ക് കരൾ പകുത്തു നൽകാമെന്ന് പറയുകയും കുട്ടിയുടെ അമ്മയില്‍ നിന്ന് തന്നെ കരള്‍ സ്വീകരിച്ച് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കുകയായിരുന്നു.
ഹെപ്പറ്റോബൈലറി, പാന്‍ക്രിയാറ്റിക് & ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും ചീഫ് കോര്‍ഡിനേറ്ററുമായ ഡോ. ഷബീറലി ടി.യു, ട്രാന്‍സ്പ്ലാന്റ് സര്‍വ്വീസസ് സീനിയര്‍ കണ്‍സള്‍ട്ടന്റും ക്ലിനിക്കല്‍ ചെയറുമായ ഡോ. ഷിറാസ് അഹമ്മദ് റാത്തര്‍ എന്നിവരുടെ നേതൃത്വത്തില്‍ 10 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് കരള്‍ മാറ്റിവയ്ക്കല്‍ പൂര്‍ത്തിയാക്കിയത്.
ചികിത്സയ്ക്കാവശ്യമായ തുക സ്വരൂപിക്കുന്നത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അനഘേന്ദുവിന്റെ കുടുംബത്തിന് മുന്നില്‍ വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ ഇതിനായി കാത്തുനില്‍ക്കാതെ തന്നെ കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ശസ്ത്രക്രിയ പൂര്‍ത്തിയായി ദിവസങ്ങള്‍ക്കകം അനഘേന്ദുവിന്റെ കുടുംബത്തിന് കൈത്താങ്ങായി കിംസ്ഹെല്‍ത്ത് നല്‍കിയ സാമ്പത്തിക സഹായത്തിനൊപ്പം, സംസ്ഥാന സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിന്റെയും വകുപ്പ് ഉദ്യാഗോസ്ഥരുടെയും സമയോചിത ഇടപെടലുകളിലൂടെ അനഘേന്ദുവിനുള്ള ചികിത്സാ ധനസഹായം വേഗത്തില്‍ ലഭ്യമാകുകയും ചെയ്തു. കൂടാതെ സുമനസ്സുകളില്‍ നിന്നും ലഭിച്ച തുകയും അനഘേന്ദുവിനും അമ്മയ്ക്കും ചികിത്സ പൂര്‍ത്തിയാക്കാന്‍ താങ്ങായി.
ശസ്ത്രക്രിയക്ക് ശേഷം കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണനിലയിലായതിനൊപ്പം കരളിന്റെ പ്രവര്‍ത്തനങ്ങളും നിയന്ത്രണവിധേയമായി. 3 ആഴ്ചത്തെ ആശുപത്രിവാസത്തിന് ശേഷം പൂര്‍ണാരോഗ്യത്തോടെ അനഘേന്ദു വീട്ടിലേക്ക് മടങ്ങി. രണ്ടു മാസത്തിനുള്ളില്‍ അനഘേന്ദു സ്‌കൂളില്‍ പോയിത്തുടങ്ങും.


