
ആലപ്പുഴ: എട്ടാം ക്ലാസ് വിദ‍്യാർഥിയെ പ്ലസ് വൺ വിദ‍്യാർഥികൾ ചേർന്ന് മർദിച്ചതായും റാഗ് ചെയ്തതായും പരാതി. ചെന്നിത്തല നവോദയ വിദ്യാലയത്തിലാണ് സംഭവം നടന്നത്. എട്ടാം ക്ലാസുകാരനെ പ്ലസ് വൺ വിദ്യാർഥികളായ ആറു പേർ ചേർന്ന് മർദിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.
തിങ്കളാഴ്ച രാത്രി ഹോസ്റ്റലിൽ ആയിരുന്നു സംഭവം. വിദ‍്യാർഥിയുടെ പിതാവാണ് പൊലീസിലും സ്കൂൾ അധികൃതർക്കും പരാതി നൽകിയത്. എന്നാൽ റാഗിങ് ഉണ്ടായിട്ടില്ലെന്നാണ് നവോദയ സ്കൂൾ പ്രിൻസിപ്പൽ ജോളി ടോമി വിശദീകരിക്കുന്നത്.
കുട്ടികൾ തമ്മിൽ ഉണ്ടായ പ്രശ്ങ്ങളുടെ തുടർച്ചയാണ് മർദ്ദനമുണ്ടായതെന്നും റാഗിങ്ങല്ലെന്നും ആണ് ഇവരുടെ വാദം. മാത്രമല്ല ഹോസ്റ്റലിനുള്ളിൽ വച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥികളെ മർദിച്ച 6 പ്ലസ് വൺ വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്തുവെന്നും പ്രിൻസിപ്പൽ വിശദീകരിച്ചു. സീനിയർ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് തൃപ്തികരമല്ലാത്ത മറുപടി നൽകിയതിനായിരുന്നു മർദനമെന്നാണ് സൂചന.


