
തിരുവനന്തപുരം: കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലെ അമിത പാർക്കിംഗ് ഫീസ് വർദ്ധന പുന:പരിശോധിക്കണമെന്ന് റെയിൽവേ വികസന ആക്ഷൻ കൗൺസിൽ ഡിവിഷനൽ റെയിൽവേ മാനേജരോട് വീണ്ടും ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ മാർച്ച് മാസം മുതലാണ് പുതിയ കരാറുമായി ബന്ധപ്പെട്ട് വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് ഭീമമായി വർദ്ധിപ്പിച്ചത്.ഇത് സംബന്ധിച്ച് കഴിഞ്ഞമാസം ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ എൻ സിങ്ങിനെ നേരിൽകണ്ട് പരാതി ഉന്നയിച്ചിരുന്നു. പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പാണ് അന്ന് ലഭിച്ചത്.
പാർക്കിംഗ് ഫീസിന്റെ കാര്യത്തിൽ കഴക്കൂട്ടം റെയിൽവേ സ്റ്റേഷനെ ‘എ’ കാറ്റഗറിയിൽ ഉൾപ്പെടുത്തിയത് പിൻവലിക്കണം. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും, യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിലും റെയിൽവേ തികഞ്ഞ അവഗണനയാണ് കഴക്കൂട്ടം സ്റ്റേഷനോട് പുലർത്തുന്നത്. റെയിൽവേയുടെ പട്ടികയിൽ ‘സി’ കാറ്റഗറിയിലോ, അമൃത് സ്റ്റേഷൻ പട്ടികയിലോ പോലും ഉൾപ്പെടുത്താത്ത കഴക്കൂട്ടം റെയിൽവേ സ്റ്റേഷനെ വാഹന പാർക്കിംഗിൻ്റെ കാര്യത്തിൽ ‘എ’ കാറ്റഗറിയിൽ ഉൾപ്പെടുത്തിയത്, അമിത ചാർജ് ഈടാക്കി യാത്രക്കാരെ പിഴിയാൻ മാത്രം ഉദ്ദേശിച്ചാണ്. ഇത് റെയിൽവേയുടെ മാനദണ്ഡങ്ങൾക്ക് പോലും വിരുദ്ധമായ നടപടി ആണെന്ന് ആക്ഷൻ കൗൺസിൽ ആരോപിച്ചു.
കൂടാതെ പ്ലാറ്റ്ഫോമിന്റെ വടക്കുഭാഗത്തുള്ള ഗേറ്റ് വഴി യാത്രക്കാർക്ക് സ്റ്റേഷനിലേക്ക് കടക്കാനും പുറത്തേക്ക് ഇറങ്ങാനും ഉള്ള മാർഗം മതിൽകെട്ടി അടയ്ക്കാനുള്ള നീക്കം റെയിൽവേ ഉപേക്ഷിക്കണം. നൂറുകണക്കിന് യാത്രക്കാരാണ് ഓരോ സമയത്തും സ്റ്റേഷനിൽ എത്തുന്നതും, വന്നിറങ്ങുന്നതും. ഇടുങ്ങിയ പ്രധാന കവാടം അല്ലാതെ യാത്രക്കാർക്ക് പുറത്ത് കടക്കാനോ അകത്തു പ്രവേശിക്കാനോ മറ്റു മാർഗങ്ങൾ ഇല്ലാതിരിക്കെ, വടക്കുഭാഗത്തുള്ള ഗേറ്റ് പുറത്തുനിന്ന് ചുറ്റുമതിൽ കെട്ടി അടയ്ക്കുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിക്കാൻ മാത്രമേ ഉപകരിക്കൂ. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും, അമിത പാർക്കിംഗ് ഫീസ് പിൻവലിക്കുന്നതിനും ഡിവിഷണൽ റെയിൽവേ മാനേജർ അടിയന്തരമായി ഇടപെടണമെന്ന് ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ ജോൺ വിനേഷ്യസ് ആവശ്യപ്പെട്ടു.







