
തിരുവനന്തപുരം: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം-സമഗ്ര വികസന പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മുതലപ്പൊഴി പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ചിരകാല സ്വപ്നമായിരുന്ന പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ജൂലൈ 31 വ്യാഴാഴ്ച വൈകുന്നേരം 4.00 മണിക്ക് മുതലപ്പൊഴി പെരുമാതുറ ഹാർബർ പരിസരത്ത് പ്രത്യേകം സജജമാക്കിയ വേദിയിൽ നിർവ്വഹിക്കും.
മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവകുപ്പ് സഹമന്ത്രി ജോർജ്ജ് കുര്യൻ വിശിഷ്ടാതിഥിയും, പൊതു വിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ, ആറ്റിങ്ങൽ എം.പി. അടൂർ പ്രകാശ് എന്നിവർ മുഖ്യാതിഥികളും ആയിരിക്കും.
മത്സ്യത്തൊഴിലാളികളുടേയും തീരമേഖലയുടെയും സമഗ്ര വികസനം ലക്ഷ്യമിട്ട് വിവിധ പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്ക്കരിക്കുന്നത്. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ച് ശാശ്വതമായി അപകടരഹിതമാക്കുന്നതിന് നിരന്തരമായ പരിശ്രമമാണ് കഴിഞ്ഞ കാലങ്ങളിൽ സർക്കാർ നടത്തിവരുന്നത്. ഇതിൻ്റെ ഭാഗമായി പരിഹാര പഠനത്തിനായി പൂനെ സെൻട്രൽ വാട്ടർ പവർ റിസർച്ച് സ്റ്റേഷനെ (CWPRS) ചുമതലപ്പെടുത്തിയിരിന്നു.
മത്സ്യത്തൊഴിലാളികൾ, യാന ഉടമകൾ, ജനപ്രതിനിധികൾ എന്നിവരുടെ നിർദ്ദേശങ്ങൾ കൂടി കണക്കിലെടുത്ത് CWPRS സമർപ്പിച്ച പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിൻ്റെ സമഗ്ര വികസനത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ PMMSY പദ്ധതിയിൽ ഉൾപ്പെടുത്തി 177 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്.
തെക്കേ പുലിമുട്ടിൻ്റെ നീളം 420 മീറ്റർ വർദ്ധിപ്പിക്കൽ, പുലിമുട്ടുകളുടെ അറ്റകുറ്റപ്പണികൾ, ഡ്രെഡ്ജിംഗ്, പെരുമാതുറ ഭാഗത്തെ വാർഫ്, ലേലപ്പുര എന്നിവയുടെ നീളം കൂട്ടൽ, കടമുറികൾ, ലോഡിംഗ് ഏരിയ എന്നീ ഘടകങ്ങളും, താഴംപള്ളി ഭാഗത്തെ ലേലപ്പുരയുടെ നീളം കൂട്ടൽ, ടോയ്ലറ്റ് ബ്ലോക്കിൻ്റെ നിർമ്മാണം, കടമുറികൾ, വിശ്രമ മുറികൾ, ലോഡിംഗ് ഏരിയ, പാർക്കിംഗ് ഏരിയ, ഇൻ്റേണൽ റോഡ് എന്നീ ഘടകങ്ങളും, വൈദ്യുതീകരണം, ജലവിതരണ സംവിധാനം, സ്മാർട്ട് & ഗ്രീൻ ഹാർബർ എന്നീ ഘടകങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.







