
തിരുവനന്തപുരം: സംസ്ഥാനത്ത് എൽഡിഎഫ് ഭരണം തുടരുമെന്ന് തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് രവി. തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റ് പാലോട് രവിയുടെ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.
മൂന്നാമതും എല്‍ഡിഎഫ് അധികാരത്തിലേറുമെന്നും അതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധോഗതിയാകുമെന്നും പാലോട് രവി പറയുന്നു. പ്രാദേശിക കോൺഗ്രസ് നേതാവുമായുള്ള ടെലിഫോൺ സംഭാഷണമാണ് പുറത്തായത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാമതാകുമെന്നും തദ്ദേശ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകുമെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നു.
കുറേ കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേരും. മുസ്ലിം വിഭാഗം സിപിഎമ്മിലേക്കും മറ്റു പാർട്ടികളിലേക്കും പോകും. കോൺഗ്രസ് എടുക്കാ ചരക്കാകുമെന്നും പാലോട് രവി പറയുന്നു. സംഭവം വാർത്തയായതോടെ വിശദീകരണവുമായി പാലോട് രവി രംഗത്തെത്തിയിരിക്കുകയാണ്.
ഭിന്നതകള്‍ തീര്‍ക്കമെന്നും, നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ പാര്‍ട്ടിയെ ബാധിക്കുമെന്ന താക്കീതാണ് നല്‍കിയതെന്നുമാണ് പാലോട് രവി വിശദീകരിച്ചു. കൃത്യമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അത് പാര്‍ട്ടിയെ ഇല്ലാതാക്കുമെന്ന സന്ദേശം നൽകാനാണ് ഉദ്ദേശിച്ചതെന്നും പാലോട് രവി പറഞ്ഞു.
താൻ പറഞ്ഞത് എന്തെന്ന് അണികൾക്ക് വ്യക്തമായി മനസിലായിട്ടുണ്ട്. സംഘടനാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ പിന്നിലാകും എന്നാണുദ്ദേശിച്ചത്. ഫോണ്‍ സംഭാഷണം പുറത്തുവിടാന്‍ പാടില്ലായിരുന്നു. മാത്രമല്ല ശബ്ദരേഖ പുറത്തുവന്നതില്‍ നടപടിയുടെ കാര്യം പാര്‍ട്ടി നേതൃത്വവുമായി ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.







